CMDRF

കേന്ദ്ര ബജറ്റ്: തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കു൦; ആന്ധ്രയ്ക്കും ബീഹാറിനും മുൻതൂക്കം, കേരളത്തിന് അവഗണന

കേന്ദ്ര ബജറ്റ്: തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കു൦; ആന്ധ്രയ്ക്കും ബീഹാറിനും മുൻതൂക്കം, കേരളത്തിന് അവഗണന
കേന്ദ്ര ബജറ്റ്: തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കു൦; ആന്ധ്രയ്ക്കും ബീഹാറിനും മുൻതൂക്കം, കേരളത്തിന് അവഗണന

കാർഷിക മേഖലയെയും യുവാക്കളെയും ലക്ഷ്യം വച്ചുള്ള മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം പൂർത്തിയാകുമ്പോൾ കേരളത്തിന് കടുത്ത അവഗണന. കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രേത്യക പരിഗണന നൽകുന്ന പാക്കേജുകളാണ് ധനമന്ത്രി നിർമലാ സീതാരാമന്റെ ബജറ്റിലുടനീളം കാണാൻ കഴിയുക. ബിഹാർ, ജാർഖണ്ട്, ഒഡീഷ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കാണ് പ്രത്യേക പാക്കേജ്.

തൊഴിലില്ലായ്മ, വിദ്യാഭ്യാസം

വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴിൽ എന്നിവയ്‌ക്ക് 1.48 ലക്ഷം കോടി അനുവദിക്കും. നാല് കോടി യുവാക്കളെ ലക്ഷ്യമിട്ട് നൈപുണ്യ നയം, അഞ്ച് വർഷത്തിനുള്ളിൽ 4.1 കോടി യുവതയ്‌ക്ക് തൊഴിൽ, നൈപുണ്യ വികസനം. 80 കോടി ജനങ്ങൾക്ക് ഗരീബ് കല്യാൺ യോജന പ്രയോജനപ്പെടുന്നു. രാജ്യത്തെ 500 പ്രധാന സ്ഥാപനങ്ങളിൽ 5 വർഷത്തിനകം 1 കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ് ചെയ്യാൻ സൗകര്യം ഒരുക്കും. 5000 രൂപ സ്റ്റൈപ്പന്റ് നൽകും. 6000 രൂപ ഒറ്റത്തവണയായി നൽകും. പരിശീലനത്തിനുള്ള ചിലവും 10 ശതമാനം സ്റ്റൈപ്പന്റും കമ്പനികൾ വഹിക്കണമെന്ന് ബജറ്റിൽ ധനമന്ത്രി. ആദ്യമായി ജോലിക്ക് കയറുന്നവർക്ക് ഇപിഎഫ് എൻറോൾമെൻ്റ് പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്തിനകത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ‌ ഉന്നത വിദ്യാഭ്യാസത്തിനായി 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് സർക്കാർ പിന്തുണ നൽകും.

വനിതാ ശാക്തീകരണ പദ്ധതികൾ, കാർഷിക മേഖലകൾ

ഇടക്കാല ബജറ്റിൽ സ്ത്രീകൾ, കർഷകർ, പാവപ്പെട്ടവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രാധാന്യം. വനിതാ ശാക്തീകരണ പദ്ധതികൾക്ക് 3 ലക്ഷം കോടി. മധ്യവർഗ, ചെറുകിട, ഇടത്തരം മേഖലകൾക്ക് ഈ ബജറ്റിൽ പ്രാധാന്യം നൽകുന്നു. കാർഷിക അനുബന്ധ മേഖലകൾക്ക് 1.52 ലക്ഷം കോടി, പച്ചക്കറി ഉത്പാദനത്തിന് ക്ലസ്റ്ററുകൾ. ചെറുകിട ഇടത്തരം മേഖലക്ക് 100 കോടി രൂപയുടെ ധനസഹായം അനുവദിക്കും. മുദ്ര വായ്പയുടെ പരിധി പത്ത് ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തി. മൂന്ന് വർഷത്തിനകം 400 ജില്ലകളിൽ ഡിജിറ്റൽ വിള സർവേ, ഭൂമി രജിസ്ട്രി തയ്യാറാക്കും. ഭൂമി രജിസ്ട്രിക്ക് കീഴിൽ ആറ് കോടി കർഷകർ,10,000 ബയോ ഇൻപുട്ട് റിസോഴ്സ് സെൻ്ററുകൾ. കർഷകർക്കുള്ള ധനസഹായം 6000 രൂപയായി തുടരും.

പ്രളയ ദുരിതം: ബിഹാറിനും ആന്ധ്രയ്ക്കും വമ്പൻ പ്രഖ്യാപനങ്ങൾ, പട്ടികയിൽ കേരളമില്ല

ബിഹാറിലെ ഹൈവേ വികസനത്തിന് 26,000 കോടി. പ്രളയ ദുരിതം നേരിടാൻ ബീഹാറിന് 11500 കോടിയുടെ സഹായം പ്രഖ്യാപിച്ചു. പ്രളയം നിയന്ത്രിക്കാൻ നേപ്പാളിലേതിന് സമാനമായ രീതിയിൽ പദ്ധതി നടപ്പാക്കും.ആന്ധ്രയിലെ കർഷകർക്ക് പ്രത്യേക സഹായം പ്രഖ്യാപിച്ചു. ബിഹാറിൽ മെഡിക്കൽ കോളേജ് യഥാര്‍ഥ്യമാക്കാനും, ആന്ധ്രയിലെ പോലവരം ജലസേചന പദ്ധതിക്കും സഹായം. കൂടാതെ ആന്ധ്രാപ്രദേശിൻ്റെ തലസ്ഥാന വികസനത്തിന് 15000 കോടി രൂപ ലഭ്യമാക്കും. അസമിനും ഹിമാചലിനും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയ ദുരിതം നേടാനുള്ള സഹായ പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ പട്ടികയിൽ കേരളമില്ല. ബിഹാ‍‍ർ, അസം, ഹിമാചൽ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചത്.

നഗരവികസനം, അടിസ്ഥാന സൗകര്യം, ഊർജ സുരക്ഷ

കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിന് പദ്ധതി, അമൃത്സർ-കൊൽക്കത്ത വ്യവസായ ഇടനാഴി. രാജ്യത്ത് കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍ അനുവദിക്കും. 12 വ്യവസായ പാർക്കുകൾ കൂടി ഉടൻ യാഥാർത്ഥ്യമാക്കും. നഗരങ്ങളിൽ 1 കോടി ഭവനങ്ങൾ നിര്‍മ്മിക്കും. പാർപ്പിട പദ്ധതിക്കായി 10 ലക്ഷം കോടി നീക്കിവച്ചു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലാണ് ഇത് നടപ്പാക്കുക. കൂടുതൽ തദ്ദേശീയ താപവൈദ്യുതി നിലയങ്ങൾ യാഥാർത്ഥ്യമാക്കും. ഒരു കോടി വീടുകൾക്ക് കൂടി സോളാർ പദ്ധതി സ്ഥാപിക്കാൻ സഹായം നൽകും. പ്രധാനമന്ത്രി ​ഗ്രാമ സടക് യോജന ഫേസ് 4 അവതരിപ്പിക്കും. എല്ലാ കാലാവസ്ഥയിലും ഉപയോ​ഗിക്കാനാകുന്ന റോ‍ഡുകളാണ് ഇതിൽ നിര്‍മ്മിക്കുക. 25000 ​ഗ്രാമീണ മേഖലകളിൽ റോഡുകൾ നിര്‍മ്മിക്കും.

മുൻഗണന വിഭാഗങ്ങൾ, ക്ഷേമ പദ്ധതികൾ

എൻപിഎസ് വാത്സല്യ – പ്രായപൂർത്തി ആകാത്ത മക്കൾക്കായി രക്ഷിതാക്കളുടെ നിക്ഷേപ പദ്ധതി. എൻ പി എസ് പദ്ധതിക്ക് മികച്ച പ്രതികരണം. എംഎസ്എംഇകൾക്ക് പ്രത്യേക ​പരി​ഗണന നല്‍കും. എംഎസ്എംഇകൾക്ക് ഈടില്ലാതെ വായ്പ നൽകും. ഇതിനായി പ്രത്യേക സഹായ ഫണ്ട് എന്നപേരില്‍ ആയിരം കോടി വകയിരുത്തും. ഗോത്ര വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ. 5 ലക്ഷം ഗോത്ര വിഭാഗക്കാർക്ക് പ്രയോജനം. ധനക്കമ്മി ജി ഡി പി യുടെ 4.9 ശതമാനം. പഴയ പെൻഷൻ പദ്ധതിയിൽ മാറ്റമില്ല. പുതിയ പദ്ധതിയിൽ മാറ്റങ്ങൾ വരുത്താനുള്ള നടപടികൾ പുരോഗമിക്കുന്നു.

സ്റ്റാർട്ടപ്പുകൾക്ക് നേട്ടം, ഏഞ്ചൽ ടാക്സ് ഒഴിവാക്കി

ജി എസ് ടി റവന്യു വരുമാനം വര്‍ധിപ്പിച്ചു.മൂന്നു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. പുതിയ നികുതി സമ്പ്രദായത്തിൽ സ്റ്റാൻഡേർഡ് സിഡക്ഷൻ 50000ത്തിൽ നിന്ന് 75000 ആക്കി. മൂന്ന് ലക്ഷം വരെ നികുതിയില്ല. മൂന്ന് മുതൽ ഏഴു ലക്ഷം വരെ 5 ശതമാനം നികുതി. 7 മുതൽ 10 ലക്ഷം വരെ 10 ശതമാനം നികുതി.10 മുതൽ 12 ലക്ഷം വരെ 15 ശതമാനം നികുതി. 12 മുതൽ 15 ലക്ഷം വരെ 20 ശതമാനം നികുതി. 15 ലക്ഷത്തിന് മുകളിൽ 30 ശതമാനം നികുതി. ഈ മാറ്റത്തിലൂടെ പുതിയ നികുതി സമ്പ്രദായത്തിൽ 17,500 രൂപ വരെ സമ്പാദിക്കാം. വിദേശസ്ഥാപനങ്ങൾക്കുള്ള കോർപ്പറേറ്റ് ടാക്സ് 35 ശതമാനമാക്കി കുറച്ചു. ക്രൂയിസ് ടൂറിസത്തിന് പ്രോത്സാഹനം. വിദേശ ക്രൂയിസ് കമ്പനികൾക്ക് രാജ്യത്ത് ആഭ്യന്തര ക്രൂയിസുകൾ പ്രവർത്തിപ്പിക്കാൻ നികുതിയിളവ് നൽകി.

സ്റ്റാർട്ടപ്പുകൾക്ക് വൻ നേട്ടം. സ്റ്റാർട്ടപ്പുകൾക്ക് ഏഞ്ചൽ ടാക്സ് എല്ലാ വിഭാ​ഗത്തിലും ഒഴിവാക്കി.ആദായനികുതി ആക്ട് പുനപരിശോധിക്കും. നികുതിദായകരിൽ മൂന്നിൽ 2 പേരും പുതിയ നികുതി സമ്പ്രദായം സ്വീകരിച്ചു. ആദായ നികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നടപടികൾ സ്വീകരിക്കില്ല. കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധന വിനിമയത്തെ നികുതിയിൽ നിന്ന് ഒഴിവാക്കും. സമുദ്രോൽപന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കാൻ നികുതിയിളവ് നൽകും. മത്സ്യങ്ങൾക്കുള്ള തീറ്റ ഉൾപ്പടെ 3 ഉല്‍പന്നങ്ങള്‍ക്ക് നികുതി കുറയ്ക്കും. ചെമ്മീൻ തീറ്റയ്ക്ക് ഉൾപ്പടെ വില കുറയ്ക്കും.

സ്വര്‍ണം, വെള്ളി വില കുറയും

കസ്റ്റംസ് ഡ്യൂട്ടി നിരക്കുകൾ പുന:പരിശോധിക്കും. രാജ്യത്ത് മൊബൈൽ ഫോൺ, ചാർജർ എന്നിവയുടെ വില കുറയും. തദ്ദേശ ഉത്പാദനം കൂട്ടാൻ കസ്റ്റംസ് നയം ആവിഷ്കരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. അർബുദത്തിന് മൂന്ന് മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കും. ഇത് ക്യാൻസർ മരുന്നുകളുടെ വില കുറയാൻ വഴിയൊരുക്കും. മൊബൈൽ ഫോൺ, ചാർജർ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി 15 ശതമാനമാക്കി കുറക്കും. മൊബൈൽ ഫോൺ ഇറക്കുമതി തീരുവ 15 ശതമാനമായി കുറച്ചു. കൂടാതെ 20 ധാതുക്കൾക്ക് കസ്റ്റംസ് ഡ്യൂട്ടി കുറച്ചു. സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവക്കും തീരുവ കുറച്ചിട്ടുണ്ട്. വസ്ത്രങ്ങൾക്കും വില കുറയും. പ്ലാസ്റ്റിക് വില കൂടും. കസ്റ്റംസ് ഡ്യൂട്ടി കൂട്ടി. തുകൽ ഉത്പന്നങ്ങൾക്കും വില കുറയും.

Top