ന്യൂയോർക്ക്: വിമാനത്തിൽ നിന്ന് വളര്‍ത്തുനായ മരിച്ചതിൽ അനാസ്ഥ ആരോപിച്ച് അലാസ്ക എയർലൈൻസിനെതിരെ കേസ് ഫയല്‍ ചെയ്ത് സാന്‍ഫ്രാന്‍സിസ്‌കോ സ്വദേശിയായ മൈക്കിൾ. ന്യൂയോര്‍ക്കില്‍ നിന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലേക്കുള്ള യാത്രയ്ക്ക് ഫസ്റ്റ് ക്ലാസ് സീറ്റാണ് മൈക്കിൾ ബുക്ക് ചെയ്തിരുന്നത്. പറക്കുന്നതിന് മുമ്പ് വളർത്ത് നായ്ക്കളായ ആഷിനെയും കോറോയെയും ഒരു മൃഗഡോക്ടർ പരിശോധിക്കുകയും പറക്കാൻ യോഗ്യമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതാണ്.
ഇരുവര്‍ക്കും ചുറ്റിക്കറങ്ങാന്‍ ആവശ്യമായ സ്ഥലത്തിനും മറ്റ് യാത്രക്കാരുമായി കുറഞ്ഞ രീതിയിലുള്ള ഇടപഴകലും ഉറപ്പാക്കുന്നതിനും കൂടി വേണ്ടിയായിരുന്നു മൈക്കിൾ ഫസ്റ്റ് ക്ലാസ് ടിക്കറ്റെടുത്തത്. എന്നാല്‍ ടേക്ക് ഓഫിനു തൊട്ടുമുമ്പ് മൈക്കിളിനെയും പിതാവിനെയും സുരക്ഷാ കാരണങ്ങളാല്‍ ഇക്കണോമി ക്ലാസിലേക്ക് മാറിയിരിക്കാന്‍ എയര്‍ലൈന്‍സ് സ്റ്റാഫ് നിര്‍ബന്ധിക്കുകയായിരുന്നു. ഈ തീരുമാനം ആഷിന് ബുദ്ധിമുട്ടായെന്ന് മൈക്കിൾ ആരോപിച്ചു.
Also Read: ഏഴ് മാസം സൈക്കിൾ ചവിട്ടി റൊണാൾഡോയെ കാണാൻ സൗദിയിലെത്തി ആരാധകൻ
കനത്ത ശ്വാസംമുട്ടൽ ഉൾപ്പെടെയുള്ള ശ്വാസതടസ്സത്തിൻ്റെ ലക്ഷണങ്ങൾ ആഷ് പ്രകടിപ്പിക്കാൻ തുടങ്ങി. എയർലൈൻ നിയന്ത്രണങ്ങൾ കാരണം ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാൻഡിംഗ് ചെയ്യുമ്പോഴും തൻ്റെ വളർത്തുമൃഗത്തെ നിരീക്ഷിക്കാൻ മൈക്കിളിന് കഴിഞ്ഞില്ല.
സാൻ ഫ്രാൻസിസ്കോ ഇൻ്റർനാഷണൽ എയർപോർട്ടിൽ എത്തിയപ്പോഴാണ് ആഷ് മരിച്ച വിവരം അറിയുന്നതെന്നും മൈക്കിൾ പറഞ്ഞു. ബുള്‍ഡോഗ് പോലുള്ള നായ ഇനങ്ങള്‍ക്ക് വിമാനയാത്രയ്ക്കിടെ ശ്വാസതടസം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന കാര്യം എയര്‍ലൈന്‍ പരിഗണിച്ചില്ല, കൃത്യമായ കാരണമില്ലാതെ ഫസ്റ്റ് ക്ലാസില്‍ നിന്ന് തരംതാഴ്ത്തിയത് എയര്‍ലൈനിന്റെ കരാര്‍ ലംഘനമാണ്, വിമാനയാത്രയ്ക്കിടെ മൃഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെ കുറിച്ച് അലാസ്‌ക എയര്‍ലൈന്‍സ് തങ്ങളുടെ ജീവനക്കാര്‍ക്ക് മതിയായ പരിശീലനം നല്‍കുന്നതില്‍ വീഴ്ചവരുത്തി തുടങ്ങിയ കാര്യങ്ങള്‍ ആരോപിച്ചാണ് മൈക്കിൾ പരാതി നൽകിയിരിക്കുന്നത്.