CMDRF

ഗൂഗിളിനെതിരെ നിയന്ത്രണ ശ്രമങ്ങൾ അമേരിക്ക കടുപ്പിക്കുന്നു

ഗൂഗിളിനെതിരെ നിയന്ത്രണ ശ്രമങ്ങൾ അമേരിക്ക കടുപ്പിക്കുന്നു
ഗൂഗിളിനെതിരെ നിയന്ത്രണ ശ്രമങ്ങൾ അമേരിക്ക കടുപ്പിക്കുന്നു

ന്യൂയോർക്ക്: ടെക്, സെർച്ച് എഞ്ചിൻ ഭീമനായ ഗൂഗിളിനെതിരെ നിയന്ത്രണ ശ്രമങ്ങൾ അമേരിക്ക കടുപ്പിക്കുന്നു. നിയമവിരുദ്ധമായുണ്ടാക്കിയെടുത്ത കുത്തക അവസാനിപ്പിക്കാൻ ഗൂഗിളിനെ ചിതറിപ്പിക്കാനുള്ള സാധ്യതകൾ യുഎസ് തേടുകയാണ് എന്നാണ് രാജ്യാന്തര മാധ്യമങ്ങളായ ന്യൂയോർക്ക് ടൈംസിൻറെയും ബ്ലൂംബെർഗിൻറെയും പുതിയ റിപ്പോർട്ട്. യുഎസ് നീതിന്യായ മന്ത്രാലയമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിൽ. ഓൺലൈൻ സെർച്ച് വിപണിയിൽ ഗൂഗിളിൻറെ കുത്തകവത്ക്കരണത്തിന് എതിരായ യുഎസ് കോടതി വിധിയാണ് ഇത്തരമൊരു സാധ്യതയിലേക്കു നയിക്കുന്നത്. ഗൂഗിളിൻറെ കുത്തകവത്ക്കരണം തടയാനുള്ള വഴികൾ സംബന്ധിച്ച് വിശദമായ ചർച്ചകൾ നടന്നുവരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

ഓൺലൈൻ സെർച്ച് വിപണിയും സെർച്ച് ടെക്സ്റ്റ് പരസ്യങ്ങളും നിയമവിരുദ്ധമായി ഗൂഗിൾ കുത്തകവത്കരിച്ചുവെന്ന വിധി നേരത്തെ കൊളംബിയ ജില്ലാ കോടതി ശരിവച്ചിരുന്നു. ഒരു വർഷത്തെ വാദപ്രതിവാദത്തിന് ശേഷമാണ് ജഡ്ജി അമിത് മേത്ത ഓഗസ്റ്റ് അഞ്ചിന് ഇത്തരമൊരു വിധി പ്രസ്താവിച്ചത്. ടെക് ഭീമൻമാരുടെ കുത്തക പൊളിക്കാൻ യുഎസ് നിയമവകുപ്പ് നടത്തുന്ന പോരാട്ടത്തിലെ നിർണായക വിധിയായാണ് ഇത് പരിഗണിക്കപ്പെടുന്നത്. ജഡ്‌ജി അമിത് മേത്തയുടെ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ ഗൂഗിൾ തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

നിലവിലെ ചർച്ചകൾ ഗൂഗിളിൻറെ വിവിധ വ്യവസായ യൂണിറ്റുകൾ വിറ്റഴിക്കുന്നതിന് കമ്പനിയെ നിർബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചുള്ളതാണ്. ആൻഡ്രോയ്‌ഡ് ഓപറേറ്റിങ് സിസ്റ്റം, ക്രോം വെബ് ബ്രൗസർ എന്നിവയാണ് പ്രാഥമികമായി ഇതിന് വേണ്ടി പരിഗണിക്കുന്നത്. ടെക് ഇക്കോസിസ്റ്റത്തിൽ ഗൂഗിളിന് അപ്രമാദിത്വം നൽകുന്ന ഉല്പന്നങ്ങളാണിവയെന്ന പ്രത്യേകതയുമുണ്ട്. ലോകവ്യാപകമായി 250 കോടി ഉപകരണങ്ങളിൽ ആൻഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നതായാണ് കണക്കുകൾ പറയുന്നത്. മറ്റൊരു വിഭാഗമാണ് ഗൂഗിളിൻറെ പരസ്യ വ്യവസായമായ ആഡ് വേഡ്‌സ്. നിലവിൽ ഗൂഗിൾ ആഡ്‌സ് എന്നറിയപ്പെടുന്ന ഈ വിഭാഗമാണ് കമ്പനിയുടെ വരുമാന സ്രോതസ്.

ഇതിന് പുറമെ ഗൂഗിളിൻറെ എതിരാളികളുമായി വിവരങ്ങൾ പങ്കുവെച്ചുകൊണ്ടും സെർച്ചിനായി ഗൂഗിൾ ഉപയോഗിക്കുന്നതിന് വിവിധ കമ്പനികളുമായി ഉണ്ടാക്കിയ പ്രത്യേക കരാറുകൾ അവസാനിപ്പിച്ചും പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യതകൾ തേടുന്നുണ്ട്. ആപ്പിൾ, സാംസങ് പോലുള്ള കമ്പനികൾക്ക് കോടിക്കണക്കിന് ഡോളർ നൽകി, ഉത്പന്നങ്ങളിൽ പ്രാഥമിക സെർച്ച് എൻജിനായി ഗൂഗിളിനെ ഉപയോഗിക്കാൻ കരാറുകളുണ്ടാക്കുന്നതാണ് ഗൂഗിളിൻറെ രീതിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എഐ ടൂളുകളുപയോഗിച്ച് സെർച്ച് ചെയ്യുമ്പോൾ വിവരങ്ങൾ കൈമാറുന്നതിന് ഗൂഗിൾ കമ്പനികളെ പ്രേരിപ്പിക്കുന്നതായും ആരോപണങ്ങളുണ്ട്.

Top