CMDRF

വടകര ബാങ്ക് തട്ടിപ്പ്: വീഡിയോ സന്ദേശവുമായി മുഖ്യ പ്രതി

വടകര ബാങ്ക് തട്ടിപ്പ്: വീഡിയോ സന്ദേശവുമായി മുഖ്യ പ്രതി
വടകര ബാങ്ക് തട്ടിപ്പ്: വീഡിയോ സന്ദേശവുമായി മുഖ്യ പ്രതി

കോഴിക്കോട്: വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ പണയ സ്വർണ്ണ തട്ടിപ്പ് കേസിലെ മുഖ്യപ്രതി മുൻ മാനേജർ മധ ജയകുമാർ വീഡിയോ സന്ദേശം പുറത്ത് വിട്ടു. യഥാർത്ഥത്തിൽ ചാത്തൻ കണ്ടത്തിൽ ഫിനാൻസിയേഴ്സ് എന്ന ഗ്രൂപ്പിന് വേണ്ടിയാണ് സ്വർണം പണയപ്പെടുത്തിയതെന്നും ബാങ്കിൻ്റെ സോണൽ മനേജറുടെ നിർദ്ദേശ പ്രകാരമാണ് സ്വർണം പണയം വെച്ചതെന്നും മധു വീഡിയോ സന്ദേശത്തിൽ പറയുന്നു. കൂടാതെ ഒരു വർഷം മുമ്പ് അരുൺ എന്ന സോണൽ മാനേജരാണ് ഇവരെ ബാങ്കിലേക്ക് പറഞ്ഞ് വിട്ടത്. എല്ലാ ബ്രാഞ്ചുകൾക്കും സോണൽ മാനേജർ നിർദ്ദേശം നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇതോടൊപ്പം എട്ട് ശതമാനം പലിശയ്ക്ക് അഗ്രി കൾച്ചറൽ ലോൺ ആയാണ് പണയം വച്ചതെന്ന് മധു പറയുന്നു. ആദ്യം പണയം വെച്ചത് മലപ്പുറം ബ്രാഞ്ചിലാണ്. അതിൽ 25 ലക്ഷത്തിനാണ് പണയം വെച്ചത്. ഒരാളുടെ പേരിൽ 1 കോടി വരെ പണയം കൊടുത്തിട്ടുണ്ട്. കൂടാതെ മലപ്പുറം ,മഞ്ചേരി ,വടകര കോഴിക്കോട്, സുൽത്താൻ ബത്തേരി ,താമരശ്ശേരി ബ്രാഞ്ചുകളിൽ ഈ ഗ്രൂപ്പിൻ്റെ ഗോൾഡ് ലോൺ ഉണ്ട്. ഇവർക്ക് നിയമ പ്രകാരം അഗ്രി കൾച്ചറൽ ലോൺ കൊടുക്കാൻ പാടില്ല. തുടർന്ന് നിലവിലെ മാനേജർ ഇർഷാദിന് ചാത്തൻ കണ്ടി ഗ്രൂപ്പുമായി ബന്ധമുണ്ട്. താൻ മുങ്ങിയതല്ല, പകരം അവധിയെടുത്താണ് വടകരയിൽ നിന്ന് പോയത്. അവധി എടുക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി ഇ-മെയിൽ വഴി അറിയിച്ചിരുന്നുവെന്നും വീഡിയോ സന്ദേശത്തിൽ മധു ജയകുമാ‍ർ പറ‌ഞ്ഞു.

എന്നാൽ വൻ സ്വർണ പണയ തട്ടിപ്പാണ് നിലവിൽ ബാങ്കിൽ നടന്നത്. വടകര സിഐയുടെ നേതൃത്വത്തിൽ പിന്നീട് ബാങ്കിൽ നടത്തിയ പരിശോധനയിൽ 42 അക്കൗണ്ടുകളിലായി പണയം വെച്ച 26.24 കിലോ സ്വർണം നഷ്ടമായെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന്മുൻ മാനേജറായ മധു ജയകുമാർ ഇത് തട്ടിയെടുത്ത് മുങ്ങിയെന്നാണ് പൊലീസ് സംശയിച്ചത്. എന്നാൽ ഇയാൾക്കായി പൊലീസ് തമിഴ്‌നാട്ടിലടക്കം തെരച്ചിൽ നടത്തുന്നതിനിടെയാണ് വീഡിയോ സന്ദേശം പ്രതി പുറത്തുവിട്ടത്.

അതേസമയം കൂടുതൽ അളവിൽ സ്വർണ്ണം പണയം വെച്ച അക്കൗണ്ടുകളാണ് പ്രതി ലക്ഷ്യം വെച്ചത്. നിലവിൽ തട്ടിപ്പിൻറെ ആഴം വ്യക്തമായതോടെയാണ് വടകര ഡിവൈഎസ് പിയുടെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘത്തിന് രൂപം കൊടുത്തത്. പക്ഷെ കഴിഞ്ഞ മാസം ഉണ്ടായ സ്ഥലംമാറ്റമാണ് ഇപ്പോൾ തട്ടിപ്പ് പൊളിയാൻ കാരണം. പുതുതായെത്തിയ മാനേജർ നടത്തിയ റീ അപ്രൈസൽ നടപടിയിലാണ് ക്രമക്കേട് പുറത്തായത്. ഉടൻ ബാങ്ക് ഹെഡ് ഓഫീസിലും പൊലീസിലും വിവരം അറിയിച്ചു. എന്നാൽ അപ്പോഴേക്കും ഫോൺ സ്വിച്ച് ഓഫാക്കി പ്രതി മുങ്ങിയിരുന്നു. മധു ജയകുമാർ ഫോണിൽ ബന്ധപ്പെട്ടവരുടെ വിവരങ്ങളും അന്വേഷണ സംഘം എടുത്തിട്ടുണ്ട്.

നിലവിൽ ഇത്രയധികം സ്വർണം പ്രതി എന്ത് ചെയ്തുവെന്ന് കണ്ടെത്തുകയാണ് പ്രധാനം. ഇതിനായി പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കുന്നുണ്ട്. കൂടാതെ പ്രതിയുടെ നാടായ തമിഴ്നാട് മേട്ടുപാളയം കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. കൂടാതെ ബാങ്കിലെ നിലവിലെ സ്വർണ്ണ ശേഖരത്തിന്റെ കണക്കും സ്ഥിര നിക്ഷപത്തിന്റെ കണക്കും അന്വേഷണ സംഘം എടുത്തിട്ടുണ്ട്. മറ്റ് ജീവനക്കാരെയും ഉടൻ തന്നെ ചോദ്യം ചെയ്യും. ബാങ്കിന്റെ ഹെഡ് ഓഫീസിൽ നിന്നും എത്തിയ ഉദ്യോഗസ്ഥർ ഫയലുകളും മറ്റും പരിശോധിച്ചു. എന്നാൽ തട്ടിപ്പ് പുറത്തായിട്ടും ഇതുവരെ സ്വർണ്ണം നഷ്ടപ്പെട്ട ആരും പൊലീസിനെ സമീപിച്ചിട്ടില്ല. തട്ടിപ്പിൽ പ്രതികരിക്കാൻ ബാങ്കും ഇതുവരെ തയ്യാറായിട്ടില്ല. സ്വർണ്ണം പണയം വെച്ചവർ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആവശ്യപ്പെടുന്നവർക്ക് വേണമെങ്കിൽ അക്കൗണ്ട് പരിശോധിക്കാൻ അവസരമുണ്ടെന്നുമാണ് ബാങ്കിൻ്റെ മറുപടി.

Top