CMDRF

വഞ്ചിയൂര്‍ വെടിവയ്പ്പ്: പീഡനപരാതിയില്‍ വെടിയേറ്റ യുവതിയുടെ ഭര്‍ത്താവിനെതിരെ കേസ്

വഞ്ചിയൂര്‍ വെടിവയ്പ്പ്: പീഡനപരാതിയില്‍ വെടിയേറ്റ യുവതിയുടെ ഭര്‍ത്താവിനെതിരെ കേസ്
വഞ്ചിയൂര്‍ വെടിവയ്പ്പ്: പീഡനപരാതിയില്‍ വെടിയേറ്റ യുവതിയുടെ ഭര്‍ത്താവിനെതിരെ കേസ്

തിരുവനന്തപുരം: വഞ്ചിയൂരിലെ വെടിവയ്പ്പ് കേസില്‍ പ്രതിയുടെ മൊഴിയില്‍ മുന്‍ സുഹൃത്തിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു പോലീസ്. വഞ്ചിയൂര്‍ സ്വദേശി സുജിത്തിനെതിരെയാണ് കേസ്. സുജിത്തിന്റെ വീട്ടില്‍ കയറി ഇദ്ദേഹത്തിന്റെ ഭാര്യയെ യുവ ഡോക്ടര്‍ ദീപ്തി വെടിവച്ചിരുന്നു. തന്നെ പീഡിപ്പിച്ചതിനുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയത് എന്നായിരുന്നു പ്രതിയുടെ മൊഴി. ഇവരുടെ പരാതിയിലാണ് സംഭവത്തില്‍ സുജിത്തിനെതിരെ കേസെടുത്തത്.

തലസ്ഥാനത്തെ ഞെട്ടിച്ചാണ് കഴിഞ്ഞ ഞായറാഴ്ച രാവിലെ വഞ്ചിയൂരിലെ വീട്ടില്‍ കയറി വീട്ടമ്മയെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഡോക്ടറായ യുവതി വെടിവച്ചത്. ഞൊടിയിടില്‍ കാറില്‍ കയറി പ്രതി കടന്നു കളഞ്ഞു. തലസ്ഥാനത്തെ ഞെട്ടിച്ച സംഭവത്തിന് വ്യക്തിവൈരാഗ്യമോ-സാമ്പത്തിക പ്രശ്‌നങ്ങളോ ആകുമെന്ന് ഉറപ്പിച്ചാണ് പൊലീസ് കേസ് അന്വേഷിച്ചത്. വെടിയേറ്റ ഷിനിയെയും ഭര്‍ത്താവ് സുജിത്തിനെയും കേന്ദ്രീകരിച്ച് അന്വേഷിക്കുന്നതൊടൊപ്പം ഷാഡോ പൊലീസ് പ്രതി വന്ന കാര്‍ കേന്ദ്രീകരിച്ചും അന്വേഷിച്ചു.

ഷിനിയാണോയെന്ന് ചോദിച്ച് ഉറപ്പാക്കിയ ശേഷമായിരുന്നു വെടിവയ്പ്പ്. അതിനാല്‍ ഷിനിയെ നേരിട്ട് പ്രതിക്ക് പരിചയമില്ലായിരുന്നുവെന്ന് പൊലീസ് ഉറപ്പിച്ചു. പിന്നാലെ അന്വേഷണം സുജിത്തിലേക്ക് കേന്ദ്രീകരിച്ചു. വെടിവച്ച ശേഷം കാര്‍ കൊല്ലത്ത് പാരിപ്പള്ളി വരെയാണ് പോയതെന്ന കണ്ടെത്തല്‍ നിര്‍ണായകമായി. സുജിത്ത് മൂന്നു വര്‍ഷം മുമ്പ് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്തിരുന്നതായി വ്യക്തമായിരുന്നു. ഒരു ഡോക്ടറുമായുള്ള സൗഹൃദവും ചോദ്യം ചെയ്യലില്‍ പുറത്തുവന്നു. അക്രമി മുഖം പകുതി മറച്ചാണ് എത്തിയതെന്ന് ദൃക്‌സാക്ഷിയായ സുജിത്തിന്റെ അച്ഛന്‍ മൊഴി നല്‍കിയിരുന്നു.

ഡോക്ടറുടെ ചിത്രമെടുത്ത് മുഖം പകുതി മറച്ച് ഗ്രാഫിക്‌സ് ചെയ്ത് സാക്ഷിയെ കാണിച്ചു. ഇതേ ആളാണ് അക്രമിയെന്ന് സാക്ഷി തിരിച്ചറിഞ്ഞു. സില്‍വര്‍ കളറിലുള്ള കാര്‍ വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ചിരുന്നു, തെറ്റിദ്ധരിപ്പിക്കാനായി പുറകില്‍ എല്‍ ബോര്‍ഡും പതിപ്പിച്ചിരുന്നു. അക്രമി ഒരു മണിക്കൂറും 10 മിനിറ്റും കൊണ്ടാണ് കൊല്ലത്തെത്തിയതെന്ന് കണ്ടെത്തി. സില്‍വര്‍ കളറിലുള്ള കാര്‍ ആയൂരിലെ ഡോക്ടറുടെ വീട്ടില്‍ കണ്ടെത്തിയതും നിര്‍ണായകമായി.

ഡോക്ടറുടെ ഭര്‍ത്താവിന്റെ അച്ഛന്റെ പേരിലുള്ള കാറായിരുന്നു ഇത്. 24 മണിക്കൂര്‍ നിരീക്ഷിച്ച ശേഷം സ്വകാര്യ മെഡിക്കല്‍ കോളേജില്‍ നിന്നും കസ്റ്റഡിയിലെടുക്കുന്നത്. സുജിത്തും ഡോക്ടറായ യുവതിയും സ്വകാര്യ മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്നതിനിടെ കോവിഡ് കാലത്താണ് പരിചയത്തിലാകുന്നത്. സുജിത്ത് ബന്ധത്തില്‍ നിന്നും അകന്ന ശേഷം പ്രതികാരം തീര്‍ക്കാന്‍ ദീപ്തി തീരുമാനിച്ചു. അന്നേ വീടും പരിസരവും കണ്ടെത്തി മനസിലാക്കി. എറണാകുളത്ത് നിന്ന് രണ്ട് നമ്പര്‍ പ്ലേറ്റുകള്‍ സംഘടിപ്പിച്ച് രഹസ്യമായി സൂക്ഷിച്ചു. ഓണ്‍ലൈനില്‍ എയര്‍ ഗണ്‍വാങ്ങി ഭര്‍ത്താവ് പോലും അറിയാതെ വെടിവച്ച് പരിശീലിച്ചു. സുജിത്ത് പൂര്‍ണമായും ഒഴിവാക്കുന്നുവെന്ന് മനസിലാക്കിയതോടെയാണ് വീട്ടില്‍ കയറി ആക്രമിച്ചതെന്നായിരുന്നു ഇന്നലെ പൊലീസ് പറഞ്ഞത്. പൊലീസ് തന്നെ തേടി എത്തും മുന്‍പ് ജീവനൊടുക്കാനും പ്രതി ആലോചിച്ചിരുന്നു.

Top