CMDRF

വാഹന മലിനീകരണം; നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ കേരളം പരാജയപ്പെട്ടതിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ പിടിമുറുക്കുന്നു

വാഹന മലിനീകരണം; നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ കേരളം പരാജയപ്പെട്ടതിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ പിടിമുറുക്കുന്നു
വാഹന മലിനീകരണം; നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ കേരളം പരാജയപ്പെട്ടതിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ പിടിമുറുക്കുന്നു

വാഹന മലിനീകരണം സംബന്ധിച്ച കേന്ദ്ര നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ കേരളം പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പിടിമുറുക്കുന്നു. കേന്ദ്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി പെട്രോള്‍ വാഹനങ്ങളുടെ മലിനീകരണ പരിശോധനാ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് അവഗണിച്ചതായിട്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആരോപണം ഉയര്‍ന്നത്. ഇതോടെ പുക പരിശോധനയുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്നും കേന്ദ്രചട്ടപ്രകാരമാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നതെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ബി.എസ്. 4 പെട്രോള്‍ ഇരുചക്ര-നാലുചക്ര വാഹനങ്ങളില്‍ ബഹിര്‍ഗമന വാതകങ്ങളുടെ അളവ് വിശകലനം (കാര്‍ബണ്‍മോണോക്സൈഡ് കറക്ഷന്‍) ചെയ്യുന്നത്. ഇന്ധനജ്വലനത്തില്‍ പോരായ്മയുണ്ടെങ്കില്‍ വാഹനങ്ങള്‍ പുക പരിശോധനയില്‍ പരാജയപ്പെടും. എയര്‍ഫില്‍ട്ടര്‍, സ്പാര്‍ക്ക് പ്ലഗ്, എന്നിവ കൃത്യമായ ഇടവേളകളില്‍ മാറാതിരിക്കുമ്പോഴും, കാര്‍ബറേറ്ററില്‍ അടവുണ്ടാകുമ്പോഴും മലിനീകരണത്തോത് കൂടും. ഇന്ധനക്ഷമത കുറയുന്നതുവഴി വാഹന ഉടമയ്ക്ക് സാമ്പത്തിക നഷ്ടവും ഉണ്ടാകും. പരാജയപ്പെടുന്ന വാഹനങ്ങളുടെ സാങ്കേതികപ്പിഴവ് പരിഹരിച്ച് വീണ്ടുമെത്തിച്ചാല്‍ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പുക പരിശോധന പാസായില്ലെങ്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നഷ്ടമാകും. സര്‍ട്ടിഫിക്കറ്റില്ലാതെ പിടിക്കപ്പെട്ടാല്‍ 1500 രൂപ പിഴ അടക്കേണ്ടിവരും.പഴയ വാഹനങ്ങള്‍ കൈവശം വച്ചിരിക്കുന്നവരാണ് മലിനീകരണ പരിശോധനയില്‍ കൂടുതലും പരാജയപ്പെടുന്നത്. വാഹനം ടെസ്റ്റില്‍ പരാജയപ്പെട്ടാലും വാഹന ഉടമകളില്‍ നിന്ന് പണം വാങ്ങുന്നത് പല മലിനീകരണ കേന്ദ്രങ്ങളും പതിവാക്കിയിട്ടുണ്ടെന്നും ഇതും ഇത്തരം കേന്ദ്രങ്ങളില്‍ തര്‍ക്കം ഉയരാന്‍ കാരണമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.അന്തരീക്ഷ മലിനീകരണം ലഘൂകരിച്ച് ഗതാഗത സംവിധാനം മെച്ചപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയാണ് ഏറ്റവും പുതിയ നിര്‍ദ്ദേശങ്ങള്‍ അടിവരയിടുന്നതെന്നുമാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. പെട്രോള്‍ വാഹനങ്ങളിലെ ശരിയായ ഇന്ധന ജ്വലനം എക്സ്ഹോസ്റ്റ് എമിഷന്‍ കുറയ്ക്കുന്നതിന് അത്യന്താപേക്ഷിതമാണ്. പരീക്ഷണ വേളയില്‍ എഞ്ചിന്‍ വേഗത (റിവല്യൂഷന്‍സ് പെര്‍ മിനിട്ട്-ആര്‍പിഎം) പോലുള്ള ഘടകങ്ങള്‍ പരിഗണിച്ച് ലാംഡ ടെസ്റ്റ് എമിഷന്‍ ലെവലുകള്‍ നിര്‍ണ്ണയിക്കുന്നു.

ഭാരത് സ്റ്റേജ് (ബിഎസ്) 4, 6 വിഭാഗങ്ങളില്‍ വരുന്ന പെട്രോള്‍ വാഹനങ്ങളുടെ മലിനീകരണം വിലയിരുത്തുന്നതിനായി 2019 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ലാംഡ ടെസ്റ്റ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍, പരിശോധനാ കേന്ദ്രങ്ങളുടെ നവീകരണത്തിന്റെ ആവശ്യകത, സാങ്കേതിക വെല്ലുവിളികള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ഈ നിര്‍ദേശം നടപ്പാക്കുന്നതില്‍ അലംഭാവം കാട്ടിയെന്നും മറ്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സമാനമായി പുതിയ രീതി സ്വീകരിക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടും കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഇതോടെ ഇക്കാര്യത്തില്‍ കേന്ദ്രം കര്‍ശന നിലപാട് സ്വീകരിച്ചു. പുകപരിശോധനയ്ക്ക് എത്തുന്ന വാഹനങ്ങളെല്ലാം വിജയിക്കുന്ന രീതി ഇനിയുണ്ടാവില്ല. കേന്ദ്രചട്ടപ്രകാരം സംസ്ഥാനത്തെ പെട്രോള്‍ വാഹനങ്ങളുടെ പുകപരിശോധന പരിഷ്‌കരിച്ച മാര്‍ച്ച് 17 മുതല്‍ 31 വരെ 91.15 ശതമാനം വാഹനങ്ങളാണ് വിജയിച്ചതെന്നും 8.85 ശതമാനം പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1.6 ശതമാനമായിരുന്നു മുമ്പ് പരാജയപ്പെട്ടിരുന്നത്. പഴയ സംവിധാനത്തില്‍ ആദ്യ രണ്ടാഴ്ച അഞ്ചുലക്ഷം വാഹനങ്ങള്‍ പരിശോധിച്ചപ്പോള്‍ 8128 എണ്ണമാണ് പരാജയപ്പെട്ടത്. എന്നാല്‍ മാര്‍ച്ച് 17-നുശേഷം പുതിയ രീതിയില്‍ 4,11,862 വാഹനങ്ങള്‍ പരിശോധിച്ചപ്പോള്‍ പരാജയനിരക്ക് 35,574 ആയി എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Top