കൊൽക്കത്ത: കൊൽക്കത്തക്കടുത്ത് ജോയ്‌നഗറിൽ എട്ട് വയസ്സുകാരിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി. സംഭവത്തിൽ നേരത്തെ പൊലീസിനെ അറിയിച്ചിട്ടും ഒരു നടപടിയും കൈകൊള്ളാത്തതിന്റെ പേരിൽ പ്രകോപിതരായ ഗ്രാമീണർ പൊലീസ് ക്യാമ്പിന് തീയിടുകയും പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തു.
വെളളിയാഴ്ച്ച ട്യൂഷനിൻ ക്ലാസിലേക്ക് പോയി തിരിച്ചു വരാത്ത കുട്ടിയെ കാണാതായത് വീട്ടുകാരും ചില അയൽവാസികളും അടുത്തുള്ള പൊലീസ് ക്യാമ്പിൽ ചെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ അറിയിച്ചിരുന്നു. എന്നാൽ, സ്റ്റേഷനിൽചെന്ന് അറിയിക്കാൻ പറഞ്ഞ് ആക്ഷേപിച്ചതായി നാട്ടുകാർ പറഞ്ഞു. തുടർന്ന് ഗ്രാമവാസികൾ തിരച്ചിൽ നടത്തുകയും രാത്രി വൈകി കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.
Also Read: രേണുകാസ്വാമിയുടെ ’പ്രേതം ശല്യം ചെയ്യുന്നു’; ജയിൽ മാറ്റണമെന്ന് നടൻ ദർശൻ
വെള്ളിയാഴ്ച അർധരാത്രിക്ക് ശേഷം ജോയ്നഗർ സ്റ്റേഷനിൽ നിന്ന് സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടി. ആദ്യം മഹിഷ്മാരിയിലെ ക്യാമ്പിലും പിന്നീട് ജോയ്‌നഗർ സ്‌റ്റേഷനിലും പ്രതിഷേധിച്ച ഗ്രാമവാസികളെ ശാന്തരാക്കാൻ ഈ അറസ്റ്റ് പര്യാപ്തമായില്ല. വടികളും ചൂലുമായി ഗ്രാമവാസികൾ ക്യാമ്പ് ആക്രമിക്കുകയും രേഖകൾ നശിപ്പിക്കുകയും ക്യാമ്പിന് തീയിടുകയും ചെയ്തു. ശേഷം ജനക്കൂട്ടം സ്റ്റേഷനിലേക്ക് മാർച്ച് ചെയ്തു. അവിടെ ഗ്രാമവാസികളും പൊലീസുകാരും തമ്മിൽ വീണ്ടും ഏറ്റുമുട്ടി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ലാത്തി വീശുകയും കണ്ണീർ വാതക ഷെല്ലുകൾ എറിയുകയും ചെയ്തു.
Also Read: സമരം അവസാനിപ്പിച്ച് ഡോക്ടര്‍മാര്‍
കൊല്ലപ്പെടുന്നതിന് മുമ്പ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഒരു പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ലൈംഗികാതിക്രമത്തിന്റെ ഏതെങ്കിലും ലക്ഷണങ്ങൾ അന്വേഷിക്കും. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനുപിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.