പാരിസ്: പാരിസ് ഒളിംപിക്സ് ഗുസ്തിയിൽ അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് താരത്തിന്റെ അഭിഭാഷകൻ വിദുഷ്പത് സിംഘാനി. സാധാരണയായി ഇത്തരം അപ്പീലുകളിൽ വിധി വരാൻ 24 മണിക്കൂറേ സമയം ഉണ്ടാകൂ. എന്നാൽ വിനേഷിന്റെ കാര്യത്തിൽ വിധി പറയുന്നത് പലതവണ മാറ്റിവെച്ചു. അതിന്റെ അർത്ഥം ഒളിംപിക്സ് ഒഫിഷ്യലുകൾ ഈ വിഷയം ഗൗരവമായി കാണുന്നുവെന്നാണ്. ഇത് മികച്ച വിധി വരുമെന്ന പ്രതീക്ഷയാണെന്നും സിംഘാനി പ്രതീക്ഷ പ്രകടിപ്പിച്ചു.
കായിക കോടതിയിൽ ഇതിന് മുമ്പും താൻ പല കേസുകളും വാദിച്ചിട്ടുണ്ട്. എന്നാൽ വിജയിച്ച കേസുകൾ വളരെ കുറവാണ്. എന്നാൽ ഇത്തവണ ചരിത്രപരമായ വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ സംഭവിക്കുക ഒരൽപ്പം ബുദ്ധിമുട്ടാണ്. എന്നാൽ അങ്ങനെ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുകയാണ്. വിനേഷിനായി നമ്മുക്ക് പ്രാർത്ഥിക്കാം. വിനേഷിന് ഒരു മെഡൽ ലഭിക്കട്ടെ. ഒരു മെഡൽ ലഭിച്ചില്ലെങ്കിലും തീർച്ചയായും വിനേഷ് ഒരു ചാമ്പ്യനാണെന്നും സിംഘാനി വ്യക്തമാക്കി.
പാരിസ് ഒളിംപിക്‌സ് ഗുസ്തിയില്‍ വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയിൽ വിധി ഇന്ന് ഉണ്ടായേക്കും. ഇന്ത്യന്‍ സമയം രാത്രി 9.30ന് മുമ്പായി വിധി വരുമെന്നാണ് റിപ്പോർട്ട്. ഒളിംപിക്സ് ഗുസ്തിയിൽ 50 കിലോ ഗ്രാം വിഭാഗത്തിൽ ഫൈനലില്‍ എത്തിയതിനുശേഷമാണ് വിനേഷ് അയോഗ്യയാക്കപ്പെട്ടത്. വെള്ളി മെഡല്‍ നല്‍കണമെന്നാണ് താരം അപ്പീലില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.