ന്യൂഡൽഹി: മിഡില്‍ ഈസ്റ്റില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി. ചൊവ്വാഴ്ച്ച രാത്രിയോടെയാണ് ഇസ്രയേലിലെ ടെൽ അവീവിലേക്കും ജറുസലേമിലേക്കും ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. നിർദേശ പ്രകാരമുള്ള മുന്നറിയിപ്പുകൾ പാലിക്കാനും, ജാഗ്രത തുടരാനും ,സുരക്ഷാ ഷെല്‍ട്ടറുകള്‍ക്ക് സമീപം തുടരാനും പൗരൻമാരോട് ഇന്ത്യന്‍ എംബസി പറഞ്ഞു.
എംബസി സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ഇസ്രയേല്‍ അധികാരികളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുമുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം, ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം സമ്പൂർണ യുദ്ധത്തിലേത്ത് കടക്കാൻ സാധ്യതയുള്ളതിനാൽ ഇന്ത്യയ്ക്ക് ആശങ്കയുള്ളതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. യുദ്ധം അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ടാവണമെന്നും ജനങ്ങളെ ഉപദ്രവിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
Also Read: മിസൈലുകൾ തൊടുത്ത് ഇറാൻ; അമേരിക്കൻ സഹായത്തോടെ പ്രതിരോധം തീർത്ത് ഇസ്രയേൽ
അതേസമയം, ഇപ്പോൾ നടത്തുന്ന അക്രമണം ഹിസ്‌ബുള്ള തലവൻ ഹസൻ നസറല്ലയുടെയും വധത്തിനുമുള്ള തിരിച്ചടിയാണെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ്‌സ് പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തെ അപലപിച്ച നെതന്യാഹു ഇറാന്‍ ‘വലിയ തെറ്റ്’ ചെയ്തുവെന്ന് കുറ്റപ്പെടുത്തി. ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇറാന് നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ശത്രുക്കളെ ഇസ്രയേല്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് ധാരണയുണ്ടായിരുന്നുവെങ്കില്‍ ഇത്തരമൊരു തെറ്റിന് ഇറാന്‍ തുനിയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.