CMDRF

പഠിപ്പിച്ച പല കുട്ടികളും ഇപ്പോഴില്ല; രാവിലെ നോക്കുമ്പോൾ മുൻപിൽ മരുഭൂമി

പഠിപ്പിച്ച പല കുട്ടികളും ഇപ്പോഴില്ല; രാവിലെ നോക്കുമ്പോൾ മുൻപിൽ മരുഭൂമി
പഠിപ്പിച്ച പല കുട്ടികളും ഇപ്പോഴില്ല; രാവിലെ നോക്കുമ്പോൾ മുൻപിൽ മരുഭൂമി

മേപ്പാടി: ഒന്ന് നേരം പുലർന്നപ്പോഴേക്കും കൂടെ ഉണ്ടായിരുന്നവരെയെല്ലാം സ്വന്തം മണ്ണ് കാർന്ന് തിന്നത് കൺമുന്നിൽ കണ്ട ഞെട്ടലിലാണ് മുണ്ടക്കൈ നിവാസി ജിതിക പ്രേം. മുണ്ടക്കൈയിൽ മുസ്‌ലിം പള്ളിയുടെ മുകളിലുള്ള ലയത്തിൽ താമസിക്കുന്ന നൃത്താധ്യാപികയായ ജിതിക ക്ലാസിലുണ്ടായിരുന്ന പല കുട്ടികളും ഇപ്പോഴില്ലെന്ന് വിതുമ്പലോടെയാണ് ഓർക്കുന്നത്.

‌‘‘പുലർച്ചെ ഒന്നരയ്ക്ക് ഭയങ്കര ഒച്ച കേട്ടു. പിന്നാലെ എല്ലാവരും എഴുന്നേറ്റു. ശബ്ദം കേട്ടപ്പോൾ മനസ്സിലായി എന്തോ ആപത്ത് വരുന്നുണ്ടെന്ന്. കുട്ടികളെയും അച്ഛനെയും അമ്മയെയുമൊക്കെ എഴുന്നേൽപ്പിച്ചു. ആദ്യം പൊലീസിനെ വിളിച്ചു. പിന്നീട് മറ്റുള്ളവരെയും വിളിച്ചു പറഞ്ഞു. താഴെ താമസിക്കുന്നവരെയും വിളിച്ചു. പക്ഷേ ബെൽ അടിക്കുന്നതല്ലാതെ അവർ എടുക്കുന്നുണ്ടായിരുന്നില്ല. ആദ്യത്തെ ഉരുൾ പൊട്ടിയപ്പോൾത്തന്നെ ആളുകൾ രക്ഷിക്കണേയെന്നു വിളിച്ചു നിലവിളിക്കുന്നുണ്ട്.

രണ്ടാമത്തെ ഉരുൾ പൊട്ടിയപ്പോൾ പിന്നെ ഇവരുടെ ശബ്ദം കേൾക്കാതായി. മൂന്നാമതും ഉരുൾപൊട്ടിയതോടെ വരുന്നിടത്തുവച്ചുകാണാമെന്ന അവസ്ഥയായി അപ്പോഴെല്ലാവർക്കും. കനത്ത മഴയും , ഇരുട്ടും.. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ലെന്നും ‌‘‘ ജിതിക വിതുമ്പലോടെയാണ് പറഞ്ഞത്.

‘‘രാവിലെയാണ് മുന്നിൽ മരുഭൂമിയായ കാഴ്ച കണ്ടത്. ഒരുപാട്പേരെ രക്ഷിച്ചു. ഒരാളെ രക്ഷിക്കാൻ പറ്റിയില്ല. കമ്പി തുളച്ചുകയറി കിടക്കുകയായിരുന്നു. ഉച്ചകഴിഞ്ഞാണ് ക്യാമ്പിലെത്തിയത്. കെട്ടിപ്പിടിച്ച രീതിയിൽ ശിവൻ, ജിജിന, പ്രമോദിനി എന്ന മൂന്നുപേരുടെ മൃതദേഹങ്ങൾ കിട്ടി. എന്റെ അമ്മായിയുടെ മോനും ഭാര്യയും മോളുമാണ് ഇവർ, അവരാരും ഇപ്പോഴില്ല, ജിതിക ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു‘‘.

Top