CMDRF

വയനാട് ദുരന്തം; മൃഗസംരക്ഷണ മേഖലയിൽ മാത്രം 2.5 കോടിയുടെ നഷ്ടം

വയനാട് ദുരന്തം; മൃഗസംരക്ഷണ മേഖലയിൽ മാത്രം 2.5 കോടിയുടെ നഷ്ടം
വയനാട് ദുരന്തം; മൃഗസംരക്ഷണ മേഖലയിൽ മാത്രം 2.5 കോടിയുടെ നഷ്ടം

കൽപ്പറ്റ: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ 2.5 കോടി രൂപയുടെ നഷ്ടമുണ്ടായതായി മൃഗസംരക്ഷണ വകുപ്പിൻറെ പ്രാഥമിക വിലയിരുത്തൽ. ജീവൻ നഷ്ടമായ വളർത്തു മൃഗങ്ങളുടെയും ഉരുൾപൊട്ടലിൽ തകർന്ന തൊഴുത്തുകൾ, നശിച്ച പുൽകൃഷി, കറവയന്ത്രങ്ങൾ തുടങ്ങിയവയുടെയും കണക്കുകൾ ഉൾപ്പെടുത്തിയാണ് നഷ്ടം കണക്കാക്കിയത്. ശനിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 26 പശുക്കളും ഏഴു കിടാരികളും 310 കോഴികളും ചത്തു. ഏഴു കന്നുകാലി ഷെഡുകൾ നശിച്ചു.

ഒഴുക്കിൽ പെട്ടും മണ്ണിനടിയിൽ പെട്ടും 107 കന്നുകാലികളെ കാണാതായിട്ടുണ്ട്. ഇതിനുപുറമെ നിരവധി വളർത്തുമൃഗങ്ങളെയും കാണാതായിട്ടുണ്ട്. ഉരുൾപൊട്ടലിൻറെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടത്തെ വനറാണി ഡയറി ഫാം ഇന്നലെ മൃഗസംരക്ഷണ വകുപ്പിൻറെ അടിയന്തര രക്ഷാ പ്രവർത്തന സംഘം സന്ദർശിക്കുകയും 20 മൃഗങ്ങൾക്ക് ആവശ്യമായ തീറ്റയും ചികിത്സയും നൽകുകയും ചെയ്തിരുന്നു.ഉരുൾ പൊട്ടൽ ഉണ്ടായ പ്രദേശത്ത് അലഞ്ഞു തിരിയുന്ന മൃഗങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി ബ്രഹ്മഗിരി ഡവലപ്പ്മെൻറ് സൊസൈറ്റിയുടെ സഹകരണത്തോടെ സംവിധാനങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് മൃഗസംരക്ഷണ വകുപ്പ്.

Top