CMDRF

കാണ്‍പുരില്‍ അശ്വിനെ കാത്തിരിക്കുന്നത് ഒന്നും രണ്ടുമല്ല; ആറ് റെക്കോഡുകള്‍

ഇന്ത്യയുടെ ടെസ്റ്റ് താരങ്ങളില്‍ നാലാം ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരമെന്ന റെക്കോഡ് നിലവില്‍ അശ്വിന്റെ പേരിലാണ്.

കാണ്‍പുരില്‍ അശ്വിനെ കാത്തിരിക്കുന്നത് ഒന്നും രണ്ടുമല്ല; ആറ് റെക്കോഡുകള്‍
കാണ്‍പുരില്‍ അശ്വിനെ കാത്തിരിക്കുന്നത് ഒന്നും രണ്ടുമല്ല; ആറ് റെക്കോഡുകള്‍

കാണ്‍പുര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത് ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിനാണ്. 38കാരനായ താരം ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി (113) നേടിയപ്പോള്‍, രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാ നിരയിലെ ആറ് ബാറ്റര്‍മാരെയാണ് കൂടാരം കയറ്റിയത്. ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേട്ടമെന്ന റെക്കോഡില്‍ ആസ്‌ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വോണിനൊപ്പം രണ്ടാമതെത്താനും അശ്വിന് കഴിഞ്ഞു.

പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിന് കാണ്‍പുരിലെ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച തുടക്കമാകും. നിലവിലെ ഫോം തുടരാനായാല്‍ കാണ്‍പുര്‍ ടെസ്റ്റില്‍ അശ്വിനെ കാത്തിരിക്കുന്നത് ആറ് റെക്കോഡുകളാണ്.

Also Read:ഒടുവിൽ ഓസ്ട്രേലിയയെ പിടിച്ചുകെട്ടി ഇംഗ്ലണ്ട്

നാലാം ഇന്നിങ്‌സില്‍ 100 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ താരം

ഇന്ത്യയുടെ ടെസ്റ്റ് താരങ്ങളില്‍ നാലാം ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരമെന്ന റെക്കോഡ് നിലവില്‍ അശ്വിന്റെ പേരിലാണ്. എന്നാല്‍ നാലാം ഇന്നിങ്‌സില്‍ 100 വിക്കറ്റ് തികക്കാന്‍ വേണ്ടത് കേവലം ഒരു വിക്കറ്റ് മാത്രമാണ്. റെക്കോഡ് നേട്ടത്തിനു പക്ഷേ ടോസ് ഉള്‍പ്പെടെയുള്ള ഘടകങ്ങളും നിര്‍ണായകമാകും. ടെസ്റ്റിന്റെ അവസാന ഇന്നിങ്‌സുകളില്‍നിന്ന് മാത്രം 100 വിക്കറ്റ് നേടിയ അഞ്ച് താരങ്ങള്‍ മാത്രമാണുള്ളത്. രാജ്യാന്തര ക്രിക്കറ്റില്‍ ഈ നാഴികക്കല്ലു പിന്നിടുന്ന ആറാമത്തെ താരമായി അശ്വിന്‍ മാറും.

ഇന്ത്യ – ബംഗ്ലാദേശ് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം

ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസര്‍മാരില്‍ ഒരാളായ സഹീര്‍ ഖാന്റെ പേരിലാണ് നിലവില്‍ ഈ റെക്കോഡുള്ളത്. 31 തവണയാണ് ബംഗ്ലാ ബാറ്റര്‍മാരെയാണ് സഹീര്‍ ഖാന്‍ കൂടാരം കയറ്റിയിട്ടുള്ളത്. അശ്വിന്റെ പോക്കറ്റില്‍ 29 ബംഗ്ലാ വിക്കറ്റുകളാണുള്ളത്. കാണ്‍പൂരില്‍ മൂന്ന് വിക്കറ്റുകള്‍ പിഴുതാല്‍ സഹീര്‍ ഖാനെ മറികടക്കാന്‍ അശ്വിന് കഴിയും.

നിലവിലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപിലെ മികച്ച വിക്കറ്റ് വേട്ടക്കാരന്‍

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപില്‍ (2023-25) വിക്കറ്റ് വേട്ടയില്‍ ഒന്നാമതുള്ളത് ആസ്‌ട്രേലിയയുടെ ജോഷ് ഹെയ്‌സല്‍വുഡാണ്. 51 വിക്കറ്റുകളാണ് ഓസീസ് താരം ഇക്കാലയളവില്‍ പിഴുതത്. 48 വിക്കറ്റുകളാണ് അശ്വിന്റെ സമ്പാദ്യം. ഹെയ്‌സല്‍വുഡിനെ മറികടക്കാന്‍ വേണ്ടത് നാല് വിക്കറ്റുകള്‍ മാത്രം. കാണ്‍പുരില്‍ ഈ നേട്ടത്തിലെത്താന്‍ ഇന്ത്യന്‍ സ്പിന്നര്‍ക്ക് സാധിച്ചേക്കുമെന്നാണ് ആരാധക പ്രതീക്ഷ.

Also Read:പിആർ ശ്രീജേഷിനോട് അവ​ഗണന തുടർന്ന് സർക്കാർ

അഞ്ച് വിക്കറ്റ് നേട്ടത്തില്‍ രണ്ടാം സ്ഥാനത്തേക്ക്

ടെസ്റ്റ് ക്രിക്കറ്റില്‍ 37-ാം തവണയാണ് അശ്വിന്‍ അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തിയിട്ടുള്ളത്. ഓസീസിനെ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിനൊപ്പമാണ് നിലവില്‍ അശ്വിന്റെ സ്ഥാനം. കാണ്‍പുരിലെ ടെസ്റ്റില്‍ ഏതെങ്കിലും ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് പിഴുതാല്‍ വോണിനെ മറികടക്കാന്‍ അശ്വിനാകും.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ചരിത്രത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരന്‍

ടെസ്റ്റ് ചാമ്പ്യന്‍ഷിപിന്റെ മൂന്നാം പതിപ്പാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്. മൂന്നിലുമായി 187 വിക്കറ്റ് നേടിയിട്ടുള്ള ആസ്‌ട്രേലിയന്‍ സ്പിന്നര്‍ നേഥന്‍ ലിയോണാണ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതുള്ളത്. അശ്വിന്റെ പക്കലുള്ളത് 180 വിക്കറ്റും. രണ്ടാം ടെസ്റ്റില്‍ എട്ട് വിക്കറ്റ് പിഴുതാല്‍ അശ്വിന് ഒന്നാമനാകാം.

ടെസ്റ്റിലെ ഏഴാമത്തെ വലിയ വിക്കറ്റ് വേട്ടക്കാരന്‍

ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ എട്ടാമതാണ് അശ്വിന്‍. ഇവിടെയും നേഥന്‍ ലിയോണാണ് അശ്വിന് മുന്നിലുള്ളത്. അശ്വിന് 522, ലിയോണിന് 530 എന്നിങ്ങനെയാണ് വിക്കറ്റുകളുള്ളത്. ഏഴാമനാകാന്‍ അശ്വിന് വേണ്ടത് ഒമ്പത് വിക്കറ്റുകള്‍. അതുല്യ നേട്ടങ്ങള്‍ എത്തിപ്പിടിക്കാന്‍ അശ്വിന് സാധിക്കുമോ എന്ന് കാത്തിരുന്നു കാണാം.

Top