തിരുവനന്തപുരം: പി വി അൻവറിന്റെ ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി റിയാസ്. ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്നും പുഴുക്കുത്തുകൾ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് ആര് ചെയ്താലും സംരക്ഷിക്കില്ല. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. പി വി അൻവർ ഉന്നയിച്ച പരാതിയെല്ലാം സിപിഐഎം പരിശോധിക്കുമെന്നാണ് മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചത്. മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നതിനെ കുറിച്ച് പാർട്ടിയിൽ ചർച്ച നടന്നിട്ടില്ലെന്ന് പറഞ്ഞ ശശീന്ദ്രൻ പാർട്ടി നിലപാട് സംസ്ഥാന പ്രസിഡൻ്റ് പി സി ചാക്കോ പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി.
അതേസമയം, പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണത്തിൽ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചുള്ള ഉത്തരവിറങ്ങി. ഇന്നലെയാണ് അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചത്. ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. ഷെയ്ക് ദര്‍വേഷ് സാഹിബ് (ഡിജിപി), ജി സ്പര്‍ജന്‍ കുമാര്‍ (ഐജിപി, സൗത്ത് സോണ്‍ & സിപി, തിരുവനന്തപുരം സിറ്റി), തോംസണ്‍ ജോസ് (ഡിഐജി, തൃശൂര്‍ റേഞ്ച്), എസ്. മധുസൂദനന്‍ (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ ഷാനവാസ് (എസ്പി, എസ്എസ്ബി ഇന്റലിജന്‍സ്, തിരുവനന്തപുരം) എന്നിവരടങ്ങുന്നതാണ് അന്വേഷണ സംഘം. ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും സംഘം അന്വേഷണം നടത്തും. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.