CMDRF

കൊടിക്കുന്നിലിനെ തടഞ്ഞത് എന്തിന്: നടപടി പ്രതിഷേധാര്‍ഹം; മുഖ്യമന്ത്രി പിണറായി വിജയന്‍

കൊടിക്കുന്നിലിനെ തടഞ്ഞത് എന്തിന്: നടപടി പ്രതിഷേധാര്‍ഹം; മുഖ്യമന്ത്രി പിണറായി വിജയന്‍
കൊടിക്കുന്നിലിനെ തടഞ്ഞത് എന്തിന്: നടപടി പ്രതിഷേധാര്‍ഹം; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പാര്‍ലമെന്ററി കീഴ് വഴക്കങ്ങള്‍ ലംഘിച്ചുകൊണ്ട് ലോക്‌സഭ പ്രോ ടെം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിട്ടും മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും, സംഘപരിവാര്‍ പിന്തുടരുന്ന സവര്‍ണ്ണ രാഷ്ട്രീയമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് സംശയിക്കുന്നവര്‍ക്ക് എന്താണ് ബിജെപിയുടെ മറുപടിയെന്നും മുഖ്യമന്ത്രി ഉന്നയിച്ചു.

പാര്‍ലമെന്ററി ജനാധിപത്യ മര്യാദകളെയും സഭയിലെ കീഴ്‌വഴക്കങ്ങളെയും അംഗീകരിക്കില്ല എന്ന ധാര്‍ഷ്ട്യമാണ് ബിജെപിക്കുള്ളത്. ഇക്കഴിഞ്ഞ ലോക്‌സഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി അഞ്ച് വര്‍ഷവും ഒഴിച്ചിടുകയായിരുന്നു. പ്രതിപക്ഷ കക്ഷിയില്‍പ്പെട്ട ആരെയും ആ സ്ഥാനത്ത് അംഗീകരിക്കാന്‍ കഴിയില്ല എന്ന മനോഭാവമായിരുന്നു ഇതിന്റെ പിന്നില്‍. ബിജെപി നേതൃത്വത്തിന്റെ ഈ ധിക്കാരപരമായ സമീപനം ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവഹേളനവുമായി മാത്രമേ കാണാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആദ്യം കൊടിക്കുന്നില്‍ സുരേഷായിരിക്കും പ്രോ ടെം സ്പീക്കറെന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാല്‍ പതിനെട്ടാം ലോക്‌സഭയുടെ പ്രോ ടെം സ്പീക്കറായി ഭര്‍തൃഹരി മഹ്താബിന്റെ പേരാണ് പ്രഖ്യാപിച്ചത്. ഭര്‍തൃഹരി മഹ്താബിന്റെ നിയമനത്തിന് രാഷ്ട്രപതി ദൗപതി മുര്‍മു അംഗീകാരം നല്‍കിയതോടെയാണ് പ്രഖ്യാപനം നടന്നത്. ഇതിനെതിരെ കോണ്‍ഗ്രസും ഇന്‍ഡ്യ മുന്നണി നേതാക്കളും രംഗത്തെയിരിക്കുകയാണ്.
ബിജെഡിയില്‍ നിന്ന് ബിജെപിയിലെത്തിയ നേതാവാണ് ഭര്‍തൃഹരി മഹ്താബ്. ഇത് ഏഴാം തവണയാണ് അദ്ദേഹം എംപിയാകുന്നത്. ബിഹാറിലെ കട്ടക്കില്‍ നിന്നാണ് ഇക്കുറി ലോക്‌സഭയിലെത്തിയത്. എട്ട് തവണ എംപിയായ കൊടിക്കുന്നില്‍ സുരേഷാണ് നിലവില്‍ ലോക്സഭയിലെ സീനിയോറിറ്റിയുള്ള അംഗം. 1989 മുതല്‍ 1998 വരെയും 2009 മുതല്‍ തുടര്‍ച്ചയായും കൊടിക്കുന്നില്‍ സുരേഷ് ലോക്സഭയില്‍ അംഗമാണ്.

Top