CMDRF

വ്യാപക മഴ; കേരളത്തിനും മുന്നറിയിപ്പ്, മഹാരാഷ്ട്രയിൽ മരണസംഖ്യ ഏറുന്നു, ഡൽഹിയിൽ ഗതാഗതക്കുരുക്ക്

വ്യാപക മഴ; കേരളത്തിനും മുന്നറിയിപ്പ്, മഹാരാഷ്ട്രയിൽ മരണസംഖ്യ ഏറുന്നു, ഡൽഹിയിൽ ഗതാഗതക്കുരുക്ക്
വ്യാപക മഴ; കേരളത്തിനും മുന്നറിയിപ്പ്, മഹാരാഷ്ട്രയിൽ മരണസംഖ്യ ഏറുന്നു, ഡൽഹിയിൽ ഗതാഗതക്കുരുക്ക്

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നാശം വിതച്ച് കനത്ത മഴ. കഴിഞ്ഞ ദിവസമുണ്ടായ മഴക്കെടുതിയിൽ മഹാരാഷ്ട്രയിൽ ഏകദേശം ആറുപേർ മരിക്കുകയും 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. നിരവധിപേരെ കാണാനില്ലെന്നുമാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത് ഇന്നും കൊങ്കൺ മേഖലകളിലും പൂനെ ഉൾപ്പെടെയുള്ള സമീപപ്രദേശങ്ങളിലും അതിശക്തമായ മഴ പെയ്യുമെന്നാണ്. അതേസമയം, ഡൽഹിയിലും വെള്ളിയാഴ്ച പുലർച്ചെ കനത്ത മഴയും ഇടിമിന്നലും അനുഭവപ്പെട്ടു.

അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും (എൻസിആർ) മഴ കനക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. എന്നാൽ പുലർച്ചെ പെയ്ത കനത്ത മഴയെ തുടർന്ന് ഡൽഹിയിൽ രൂപപ്പെട്ട വെള്ളക്കെട്ട് മൂലം വിവിധ പ്രദേശങ്ങളിൽ ഗതാഗതക്കുരുക്കിൽ വലയുകയാണ്.

കഴിഞ്ഞ മാസം ഡൽഹിയിൽ ലഭിച്ചത് 88 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയായിരുന്നു. ജൂൺ 27 ന് രാവിലെ 8.30 മുതൽ ജൂൺ 28 ന് രാവിലെ 8.30 വരെ മാത്രം 228 മില്ലിമീറ്റർ മഴയാണ് ഡൽഹിയിൽ അനുഭവപ്പെട്ടത് എന്നാണ് ഐഎംഡിയുടെ കണക്ക്. ഇതുവരെ മൊത്തം 235.5 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്, 1936 മുതൽ ജൂണിൽ 24 മണിക്കൂറിനുള്ളിൽ പെയ്ത ഏറ്റവും കൂടിയ മഴയാണിത്.

അതേസമയം, വടക്കേ ഇന്ത്യയിലെ വിവിധ മേഖലകളിൽ ആഴ്‌ചയിലുടനീളം മിതമായ മഴ ലഭിക്കുമെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്രയിലെ കനത്ത മഴയ്ക്ക് കാരണം, പശ്ചിമ ബംഗാളിലെ ഗംഗാനദിക്കും തൊട്ടടുത്തുള്ള ബംഗ്ലാദേശിലുമായി തുടർച്ചയായി വീശുന്ന ചുഴലിക്കാറ്റും പടിഞ്ഞാറൻ തീരത്തെ ശക്തമായ പടിഞ്ഞാറൻ കാറ്റുമാണ്. അടുത്ത രണ്ട് ദിവസങ്ങളിൽ മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതായി ഐഎംഡി വെള്ളിയാഴ്ച അറിയിച്ചു.

താനെ, പാൽഘഡ് ,മുംബൈ, പൂനെ, തുടങ്ങി മഹാരാഷ്ട്രയിലെ പല നഗരങ്ങളിലും കനത്ത മഴ തുടരുകയാണ്. എന്നാൽ ഉണ്ടായിട്ടുള്ള വെള്ളക്കെട്ട് ഗതാഗതക്കുരുക്കിനും വിമാന, ട്രെയിൻ പ്രവർത്തനങ്ങൾ വൈകുന്നതിനും ഇടയാക്കിയിരുന്നു. അതേസമയം ,കനത്ത മഴയെ തുടർന്ന് പൂനെയിലെയും പിംപ്രി-ചിഞ്ച്‌വാഡിലെയും എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

കേരളത്തിലും വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. ജൂലൈ 31 വരെ മഴ തുടർന്നേക്കുമെന്നാണ് മുന്നറിയിപ്പ്.

Top