CMDRF

‘വാക്കും പ്രവൃത്തിയും ശൈലിയും പ്രശ്നമെങ്കിൽ പരിശോധിക്കപ്പെടണം, തിരുത്തണം’; വിമര്‍ശനവുമായി എം എ ബേബി

‘വാക്കും പ്രവൃത്തിയും ശൈലിയും പ്രശ്നമെങ്കിൽ പരിശോധിക്കപ്പെടണം, തിരുത്തണം’; വിമര്‍ശനവുമായി എം എ ബേബി
‘വാക്കും പ്രവൃത്തിയും ശൈലിയും പ്രശ്നമെങ്കിൽ പരിശോധിക്കപ്പെടണം, തിരുത്തണം’; വിമര്‍ശനവുമായി എം എ ബേബി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായത് അതീവ ഗുരുതരമായ തിരിച്ചടിയാണെന്നും ഇപ്പോഴത്തെ അവസ്ഥ നിരാശ പടര്‍ത്തുന്നതെന്നും തുറന്ന് പറഞ്ഞ് പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. വാക്കും പ്രവർത്തിയും ജീവിതശൈലിയും പ്രശ്നമായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കപ്പെടണം. സിപിഎമ്മിൽനിന്നും മറ്റു പാർട്ടികളിൽനിന്നും ബിജെപിക്ക് കേരളത്തിൽപോലും വോട്ടു ചോർത്തുന്നുവെന്നത് ഉത്കണ്ഠാജനകമാണെന്നും, 2014നെ അപേക്ഷിച്ച് ബിജെപിയുടെ വോട്ടുവിഹിതം ഇരട്ടിയായി. ഈ പ്രവണത തിരുത്താൻ ആവശ്യമായ ഫലപ്രദമായ പ്രവർത്തന പദ്ധതികൾ തയാറാക്കണമെന്നും, ഉൾപ്പാർട്ടി വിമര്‍ശനങ്ങൾ ഉൾക്കൊണ്ട് നിര്‍വ്യാജമായ തിരുത്തലാണ് വേണ്ടതെന്നും ബേബി പച്ചക്കുതിരയിൽ എഴുതിയ ലേഖനത്തിൽ തുറന്ന് പറയുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായതിനെ സിപിഎം ജില്ലാ കമ്മിറ്റികൾ രൂക്ഷമായി വിമർശിച്ചിരുന്നു ഭരണത്തിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെയായിരുന്നു വിമർശനം. അതിനു പിന്നാലെയാണ് മുതിർന്ന നേതാവ് എം.എ.ബേബിയും തിരുത്തലുകൾ നിർദേശിച്ച് രംഗത്തെത്തിയത്.

തിരുത്തലുകൾ ക്ഷമാപൂർവം കൈക്കൊള്ളാതെ ഈ ദുരവസ്‌ഥയ്ക്ക് പരിഹാരം കാണാനാകില്ലെന്ന് ലേഖനത്തിൽ പറയുന്നു. തിരഞ്ഞെടുപ്പിലെ തിരിച്ചടി മാത്രമല്ല പരിശോധിക്കേണ്ടത്. ബഹുജന സ്വാധീനത്തിലും പാർട്ടിക്ക് ചോർച്ച സംഭവിക്കുന്നുണ്ട്. തിരുത്തലുകൾ വരുത്തുന്നുണ്ടെങ്കിലും ഇനിയും തിരുത്തേണ്ട തലങ്ങൾ ബാക്കിയാണ് ജനങ്ങൾക്ക് ബോധ്യമാകുന്നവിധം, സത്യസന്ധവും നിർഭയവും ഉള്ളുതുറന്നതുമായ സ്വയം വിമർശനത്തിലൂടെ മാത്രമേ ഇടതുപക്ഷത്തിന് ബഹുജന സ്വാധീനം വീണ്ടെടുക്കാനാകൂ.

ജനങ്ങളുമായി സംസാരിക്കുന്നതുപോലെ പ്രധാനമാണ് അവർക്ക് പറയാനുള്ളത് ക്ഷമാപൂർവം കേൾക്കുക എന്നതും. എല്ലാവിഭാഗം ജനങ്ങളുമായും ബന്ധം നിലനിർത്താൻ ശ്രമിക്കണം. ജനങ്ങൾ പറയുന്നതിലെ ശരിയായ വിമർശനത്തിൻ്റെ അടിസ്‌ഥാനത്തിൽ സ്വന്തം വാക്കിലും പ്രവൃത്തിയിലും ജീവിതത്തിലും ആവശ്യമായ തിരുത്തലുകൾ വരുത്തുക എന്നതും പ്രധാനമാണെന്ന് ബേബി അഭിപ്രായപ്പെട്ടു.

Top