ഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക് തലസ്ഥാന നഗരി വിടനൽകി. മൃതദേഹം ഡൽഹി എയിംസ് അധികൃതർക്ക് കൈമാറി. എകെജി ഭവനില്‍നിന്നും യച്ചൂരിയുടെ മൃതദേഹം വഹിച്ചുള്ള പ്രിയ സഖാവിന്റെ വിലാപയാത്രയിൽ ആയിരങ്ങളാണ് പങ്കെടുത്തത്.
തങ്ങളുടെ നേതാവിനെ അവസാനമായി ഒന്ന് കാണാൻ സിപിഎമ്മിന്റെ മുതിർന്ന നേതാക്കളും പാർട്ടി പ്രവർത്തകരും എകെജി ഭവനിൽ നിന്നാരംഭിച്ച വിലാപയാത്രയിൽ പങ്കെടുത്തിരുന്നു.
Also Read: സഖാവിന് വിട! യെച്ചൂരിക്ക് അന്ത്യാഭിവാദ്യമര്‍പ്പിച്ച് രാജ്യം
ധീരമീ ജീവിതം…
മൂന്നു തവണ വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്ന ജവഹർ യൂണിവേഴ്സിറ്റിയിൽ അവസാന റെഡ് സല്യൂട്ട് ഏറ്റുവാങ്ങാൻ ഇന്നലെ വൈകിട്ട് 4.56ന് സീതാറാം യച്ചൂരിയെ എത്തിച്ചു. ഓഡിറ്റോറിയത്തിനു നടുവിൽ ചുവന്ന റോസാദളങ്ങൾ വിതറിയ വെള്ള വിരിപ്പിലേക്കെടുത്തു വച്ചപ്പോൾ ധീര സഖാവിന് വേണ്ടി മുദ്രാവാക്യങ്ങൾ മുഴങ്ങി. വിദ്യാർഥി യൂണിയൻ പ്രതിനിധികൾക്കു പിന്നാലെ വിവിധ സംഘടനാ പ്രതിനിധികളും പൂർവവിദ്യാർഥികളും അധ്യാപകരും യച്ചൂരിക്ക് ആദരമർപ്പിച്ചു. വൈകിട്ട് ആറിനു ഡൽഹി വസന്ത്കുഞ്ചിലെ വീട്ടിൽ പൊതുദർശനത്തിനെത്തിച്ചു.
Also Read: തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല; യെച്ചൂരി ഇനി ഓര്‍മ
ശ്വാസകോശത്തിൽ ഉണ്ടായ അണുബാധയെത്തുടർന്ന് കഴിഞ്ഞമാസം 19 മുതൽ എയിംസിൽ ചികിത്സയിലായിരുന്നു യച്ചൂരി. നില വഷളായതോടെ ഏതാനും ദിവസം മുൻപു വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. വ്യാഴം ഉച്ചകഴിഞ്ഞ് 3.03നായിരുന്നു അന്ത്യം. അതേസമയം മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരമാണ് വൈദ്യപഠനത്തിനായി എയിംസിനു വിട്ടുനൽകുന്നത്. 2015 മുതൽ തുടർച്ചയായി 3 തവണ പാർട്ടി ജനറൽ സെക്രട്ടറിയായി. അതോടൊപ്പം പദവിയിലിരിക്കെ മരിക്കുന്ന ആദ്യ സിപിഎം ജനറൽ സെക്രട്ടറി കൂടിയാണ് യച്ചൂരി. 2005 മുതൽ 2017 വരെ ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗവുമായിരുന്നു.