CMDRF

കര്‍ണാടക സര്‍ക്കാരിനെതിരെ കേരളത്തിലെ ക്ഷേത്രത്തില്‍ യാഗം; ഡികെയുടെ ആരോപണം നിഷേധിച്ച് രാജരാജേശ്വര ക്ഷേത്ര ദേവസ്വം

കര്‍ണാടക സര്‍ക്കാരിനെതിരെ കേരളത്തിലെ ക്ഷേത്രത്തില്‍ യാഗം; ഡികെയുടെ ആരോപണം നിഷേധിച്ച് രാജരാജേശ്വര ക്ഷേത്ര ദേവസ്വം
കര്‍ണാടക സര്‍ക്കാരിനെതിരെ കേരളത്തിലെ ക്ഷേത്രത്തില്‍ യാഗം; ഡികെയുടെ ആരോപണം നിഷേധിച്ച് രാജരാജേശ്വര ക്ഷേത്ര ദേവസ്വം

കണ്ണൂര്‍: കര്‍ണാടക സര്‍ക്കാറിനെ താഴെയിറക്കാന്‍ കേരളത്തിലെ ക്ഷേത്രത്തില്‍ യാഗങ്ങളും മൃഗബലികളും നടന്നെന്ന ആരോപണം നിഷേധിച്ച് രാജരാജേശ്വര ക്ഷേത്ര ദേവസ്വം. വാസ്തവവിരുദ്ധമായ പ്രസ്താവനയാണെന്നും ക്ഷേത്രത്തില്‍ അങ്ങനെ ഒരു പൂജ നടക്കാറില്ലെന്നും ദേവസ്വം ട്രസ്റ്റി ടി ടി മാധവന്‍ മെമ്പര്‍ പറഞ്ഞു. അത്തരം പൂജ നടന്നുവെന്ന് ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാവാനാണ് സാധ്യത. ക്ഷേത്ര പരിസരത്തും ഇത്തരമൊരു യാഗം നടന്നതായി വിവരമില്ല. മൃഗബലിയോ മറ്റ് യാഗങ്ങളോ ക്ഷേത്ര പൂജയുടെ ഭാഗമല്ല. ബിജെപി നേതാവും കര്‍ണാടക മുന്‍മുഖ്യമന്ത്രി യെദ്യൂയൂരപ്പ ഉള്‍പ്പെടെയുള്ള മറ്റു രാഷ്ട്രീയ നേതാക്കള്‍ ക്ഷേത്രത്തില്‍ വരാറുണ്ട്. അതുകൊണ്ട് ഒരുപക്ഷേ തെറ്റിദ്ധാരണ ഉണ്ടായതാവാം എന്നും ടി ടി മാധവന്‍ പറഞ്ഞു.

കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറാണ് ആരോപണവുമായി രംഗത്തെത്തിയത്. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുളള പ്രവര്‍ത്തികള്‍ നടക്കുന്നതെന്നും ശിവകുമാറിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കര്‍ണാടക സര്‍ക്കാരിനെതിരെ കേരളത്തില്‍ ഗൂഢാലോചന നടക്കുന്നുണ്ട്. ആരാണ് യാഗം നടത്തിയത്, ആരൊക്കെയാണ് അതില്‍ പങ്കെടുത്തത്, ആരാണ് ഇതിന് പിന്നിലെന്ന് തനിക്ക് അറിയാമെന്നും ശിവകുമാര്‍ വ്യക്തമാക്കി.

ആരുടെയും പേര് നേരിട്ട് പറയാതെ രാഷ്ട്രീയ എതിരാളികളാണ് ഇത് ചെയ്തതെന്നും മൃഗബലിയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ തന്റെ കൈത്തണ്ടയില്‍ കെട്ടിയിരിക്കുന്ന ചരട് എടുത്ത് കാണിച്ച് തനിക്ക് നേരേയുളള ദുഷിച്ച കണ്ണുകളെ തടയാനാണ് താന്‍ ഇത് കെട്ടിയിരിക്കുന്നതും ശിവകുമാര്‍ പറഞ്ഞു. തനിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുമെതിരെയാണ് യാഗങ്ങള്‍ നടത്തുന്നത്. കേരളത്തിലെ രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ ഒറ്റപ്പെട്ട സ്ഥലത്ത് ശത്രുക്കളെ ഇല്ലാതാക്കാന്‍ ശത്രു ഭൈരവിയാഗം(അഗ്‌നിബലി), പഞ്ചബലി എന്നീ കര്‍മങ്ങളാണ് നടത്തിയത്. ആട്, 21 എരുമകള്‍, മൂന്ന് കറുത്ത ആടുകള്‍, അഞ്ച് പന്നികള്‍ എന്നിവ അഗ്‌നിയാഗത്തിനായി ഉപയോഗിച്ചു. പൂജകള്‍ക്കായി ശത്രുക്കള്‍ അഘോരികളെയാണ് സമീപിക്കുന്നത്. യാഗങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നും അതില്‍ പങ്കെടുത്തവരില്‍ നിന്ന് തനിക്ക് അതിനെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ശിവകുമാര്‍ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷേത്രം ഭാരവാഹികളുടെ പ്രതികരണം.

Top