നിഥിന കൊലപാതകം; പ്രതിയെ ഇന്ന് കാമ്പസിലെത്തിച്ച് തെളിവെടുപ്പ് നടത്തും

കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനി നിഥിന മോളുടെ കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. നിഥിന മോളെ കൊലപ്പെടുത്താന്‍ പ്രതി അഭിഷേക് പുതിയ ബ്ലേഡ് വാങ്ങിയിരുന്നു. ഒരാഴ്ച മുന്‍പ് കൂത്താട്ടുകുളത്തെ കടയില്‍ നിന്നാണ് ഇത് വാങ്ങിയതെന്ന് അഭിഷേക് പൊലീസിനോട് പറഞ്ഞു.

പ്രതിയെ ഇന്ന് കാമ്പസിലെത്തിച്ച് തെളിവെടുപ്പ് നടത്തും. അഭിഷേകിനെ ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പെണ്‍കുട്ടി പ്രണയം നിരസിച്ചതോടെ അമ്മയടക്കമുള്ളവര്‍ക്ക് ഇയാള്‍ ഭീഷണി സന്ദേശം അയച്ചിരുന്നു. ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസ് നടപടി തുടങ്ങി.

നിഥിന മോളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം. മൃതദേഹം ഉച്ചയോടെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം ബന്ധുവീട്ടില്‍ സംസ്‌കരിക്കും. ഇന്നലെ രാവിലെ 11.20നായിരുന്നു കൊലപാതകം നടന്നത്. രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നെന്നും, നിഥിന പിന്‍മാറിയതാണ് പകയ്ക്ക് കാരണമെന്നും അഭിഷേക് പൊലീസിനോടു പറഞ്ഞിരുന്നു.

Top