ഒബിസി വനിതകൾക്ക് സംവരണം ഇല്ല; പ്രതിപക്ഷ ആവശ്യം തള്ളി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭകളിലും മൂന്നിലൊന്ന്‌ വനിതാ സംവരണം നിര്‍ദേശിക്കുന്ന ബില്‍ പ്രതിപക്ഷത്തിന്റെ കൂട്ടായ പിന്തുണയോടെ ലോക്‌സഭ പാസ്സാക്കി. ബില്‍ മുന്‍നിര്‍ത്തി പ്രതിപക്ഷ കൂട്ടായ്മയായ “ഇന്ത്യ’ മുന്നണിയില്‍ ഭിന്നിപ്പുണ്ടാക്കാമെന്ന ബിജെപിയുടെ രാഷ്ട്രീയലക്ഷ്യം ഫലംകണ്ടില്ല. അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം ഒഴികെ സഭയിലെ എല്ലാ രാഷ്ട്രീയ പാർടികളും ബില്ലിനെ പിന്തുണച്ചു. നേരത്തേ വിയോജിച്ചിരുന്ന ആർജെഡി, എസ്‌പി, ബിഎസ്‌പി തുടങ്ങിയ പാർടികൾ ഇക്കുറി ബില്ലിനെ പിന്തുണച്ചു. എന്നാല്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതൽ സംവരണം നടപ്പാക്കണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രസർക്കാർ നിരാകരിച്ചു. എസ്‌സി–- എസ്‌ടി വനിതകൾക്കു പുറമെ ഒബിസി വനിതകൾക്കു കൂടി സംവരണം ഉറപ്പാക്കണമെന്ന നിര്‍ദേശവും അംഗീകരിച്ചില്ല.

454 എംപിമാർ ബില്ലിന്‌ അനുകൂലമായി വോട്ട്‌ ചെയ്‌തപ്പോൾ എഐഎംഐഎമ്മിന്റെ രണ്ട്‌ എംപിമാർ മാത്രം എതിർത്ത്‌ വോട്ട്‌ ചെയ്‌തു. ബില്ലിലെ ഓരോ വ്യവസ്ഥയും വോട്ടിനിട്ടാണ്‌ പാസാക്കിയത്‌. വ്യാഴാഴ്ച രാജ്യസഭകൂടി പാസാക്കുന്നതോടെ ബിൽ നിയമമാകും. എന്നാൽ, അടുത്ത സെൻസസിനും ആ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണയത്തിനുംശേഷം മാത്രമായിരിക്കും വനിതാ സംവരണം നിലവിൽവരികയെന്ന്‌ ബില്ലിൽ വ്യവസ്ഥയുള്ളതിനാല്‍ സംവരണം സാധ്യമാകാന്‍ 2029 വരെ കാത്തിരിക്കണം.

സംവരണം നീട്ടരുതെന്ന ആവശ്യമാണ്‌ ചർച്ചയിൽ പ്രതിപക്ഷം മുഖ്യമായും ഉയർത്തിയത്‌. എസ്‌സി–- എസ്‌ടി വനിതകൾക്കു പുറമെ ഒബിസി വനിതകൾക്കും സംവരണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. തദ്ദേശസ്ഥാപനങ്ങളിൽ വനിതാ സംവരണം ഉറപ്പാക്കുന്ന ബിൽ അവതരിപ്പിച്ചത്‌ രാജീവ്‌ ഗാന്ധിയാണെന്നും അതുകൊണ്ട്‌ ബില്ലിനോട്‌ തനിക്ക്‌ വൈകാരികമായ അടുപ്പമുണ്ടെന്നും ചർച്ചയ്‌ക്ക്‌ തുടക്കമിട്ട്‌ സോണിയ ഗാന്ധി പറഞ്ഞു. ഒബിസി സംവരണംകൂടി ഉറപ്പാക്കണമെന്നും എങ്കിലേ ബിൽ പൂർണമാകൂവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജനറൽ, എസ്‌സി, എസ്‌ടി എന്നീ മൂന്നു വിഭാഗങ്ങളിലായാണ്‌ നിലവിൽ എംപിമാരെയും എംഎൽഎമാരെയും തെരഞ്ഞെടുക്കുന്നതെന്നും ആ മൂന്നു വിഭാഗത്തിലെയും സ്‌ത്രീകൾക്ക്‌ സംവരണം ഉറപ്പാക്കിയെന്നും അമിത്‌ ഷാ പറഞ്ഞു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പുമുതൽ വനിതാ സംവരണം നടപ്പാക്കണമെന്ന്‌ എ എം ആരിഫ്‌ ആവശ്യപ്പെട്ടു. സാങ്കേതികതകളുടെ പേരിൽ ബിൽ വൈകിക്കരുതെന്ന്‌ നിയമമന്ത്രി അർജുൻ രാം മെഘ്‌വാൾ മറുപടിയിൽ പറഞ്ഞു.

Top