ommen chandy government; education department Corruption

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലയളവില്‍ വിദ്യാഭ്യാസ മേഖലയില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തല്‍.

യുഡിഎഫ് സര്‍ക്കാരിന്റെ വിവാദതീരുമാനങ്ങള്‍ പരിശോധിക്കാനായിപിണറായി സര്‍ക്കാര്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി നടത്തിയ പരിശോധനയിലാണ് എയ്ഡഡ് കോളെജുകള്‍ അനുവദിക്കുന്നതില്‍ വരെ വ്യാപകമായ അഴിമതികള്‍ നടന്നതായി കണ്ടെത്തിയത്.

ചില കോളേജുകള്‍ക്ക് നിയമ വിരുദ്ധമായി എയ്ഡഡ് പദവി നല്‍കി. ഫെബ്രുവരി 10 ന് 12 കോളേജുകള്‍ക്കാണ് എയ്ഡഡ് പദവി നല്‍കിയത്. എസ്എന്‍ഡിപി, സിഎസ്‌ഐ, പിആര്‍ഡിഎസ് എന്നി സംഘടനകള്‍ക്ക് കോളേജ് അനുവദിച്ചതും ചട്ട വിരുദ്ധമാണെന്ന് സമിതി കണ്ടെത്തി.

ആഭ്യന്തരം, ആരോഗ്യം, പൊതുവിദ്യാഭ്യാസം എന്നീ വകുപ്പുകളിലെ ഫയലുകളാണ് ഇന്ന് എ.കെ ബാലന്‍ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി പരിശോധിച്ചത്.

കോളെജുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയത് ചട്ടം ലംഘിച്ചാണെന്നും സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയത് നിയമവിരുദ്ധമായാണെന്നും ഉപസമിതി കണ്ടെത്തിയിട്ടുണ്ട്. ഫയലുകളിലുളള ഉപസമിതിയുടെ പരിശോധനകള്‍ തുടരുകയാണ്.

നേരത്തെ യുഡിഎഫ് ഭരണത്തില്‍ റവന്യു വകുപ്പ് അവസാന കാലത്ത് ഇറക്കിയ ഉത്തരവുകളില്‍ ഭൂരിപക്ഷവും ക്രമവിരുദ്ധവും നിയമലംഘനവുമാണെന്ന് മന്ത്രിസഭാ ഉപസമിതി കണ്ടെത്തിയിരുന്നു.

2016 ജനുവരി ഒന്ന് മുതലുള്ള ഉത്തരവുകളാണ് ഉപസമിതി പരിശോധിക്കുന്നത്. എ കെ ബാലന്‍ കണ്‍വീനറായുള്ള സമിതിയില്‍ ഡോ. തോമസ് ഐസക്, വി എസ് സുനില്‍കുമാര്‍, മാത്യു ടി തോമസ്, എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ് മറ്റ് അംഗങ്ങള്‍.

Top