one-arrested-youth-battered-to-death-in-daylight-in-thiruvananthapuram

തിരുവനന്തപുരം: യുവാവ് ക്രൂരമര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. വക്കം സ്വദേശി വിനായക് ആണ് പോലീസ് പിടിയിലായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വക്കം മണക്കാട്ട് വീട്ടില്‍ നസീമ ബീവിയുടെ മകന്‍ ഷബീര്‍ (23) ആണ് തിങ്കളാഴ്ച നാല്‍വര്‍ സംഘത്തിന്റെ മര്‍ദനമേറ്റു മരിച്ചത്. ഷബീറിനൊപ്പം സഞ്ചരിച്ചിരുന്ന പുഷ്പമന്ദിരത്തില്‍ ഉണ്ണിക്കൃഷ്ണന്‍(26) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ഞായറാഴ്ച വൈകുന്നേരം നാലിനു വക്കം പുത്തന്‍നട ക്ഷേത്രത്തിനു സമീപം വക്കം തോപ്പിക്കവിള റെയില്‍വേ ഗേറ്റിനടുത്തെ റോഡിലായിരുന്നു സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ നാലു യുവാക്കള്‍ ചേര്‍ന്ന് അടിച്ചു വീഴ്ത്തുകയായിരുന്നു. നാല്‍വര്‍ സംഘം കൈയില്‍ കരുതിയിരുന്ന മരക്കഷണം കൊണ്ട് തലയ്ക്കും കാലിനും ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്ന് ആദ്യം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് പരുക്ക് ഗുരുതരമെന്നു കണ്ടു മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. അക്രമികള്‍ അതിനിടെ രക്ഷപ്പെടുകായിരുന്നു.

മാസങ്ങള്‍ക്കു മുന്‍പ് യുവാക്കള്‍ തമ്മിലുണ്ടായ സംഘട്ടനത്തിന്റെ തുടര്‍ച്ചയായാണ് അക്രമം നടന്നത്. വക്കത്തു ക്ഷേത്രോല്‍സവവുമായി ബന്ധപ്പെട്ട് എഴുന്നള്ളത്തിനിടെ ആനയുടെ വാലില്‍പ്പിടിച്ച് ഉല്‍സവം അലങ്കോലമാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാക്കള്‍ തമ്മില്‍ ചേരിതിരിഞ്ഞ് അടിപിടിയുണ്ടായിരുന്നു. ഈ സംഭവത്തില്‍ രണ്ടു വിഭാഗത്തില്‍ പെട്ടവര്‍ക്കും സാരമായി മര്‍ദനമേല്‍ക്കുകയുണ്ടായി. തുടര്‍ന്ന് കടയ്ക്കാവൂര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് കോടതിയില്‍ നടന്നുവരവേയാണു കഴിഞ്ഞ ദിവസത്തെ അക്രമം.

Top