paddy feld- revenu department

തിരുവനന്തപുരം: തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും നികത്തുന്നതിന് ഉത്തരവിറക്കിയും പിന്‍വലിച്ചും റവന്യൂ വകുപ്പ്. നെല്‍വയല്‍ നികത്താന്‍ അനുമതിയും വനഭൂമിക്ക് പട്ടയവും കരങ്കല്‍ ക്വാറികള്‍ക്ക് ഇളവുകളും നല്‍കുകയായിരുന്നു സര്‍ക്കാറിന്റെ അവസാനകാലത്തെ മുഖ്യപരിപാടി. 1977 ജനുവരി ഒന്നിനുമുമ്പ് വനഭൂമി കൈയേറിയവര്‍ക്ക് പട്ടയം അനുവദിക്കാനുള്ള കേന്ദ്രാനുമതി 2005 വരെയുള്ളവര്‍ക്കാക്കി ഉത്തരവിറക്കി.

വിവാദമായപ്പോള്‍ ഉത്തരവ് പിന്‍വലിച്ചു. എന്നാല്‍, ഉത്തരവിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിച്ചില്ല. തൊട്ടുപിന്നാലെ പട്ടയഭൂമിയില്‍ ക്വാറി ആരംഭിക്കുന്നതിന് അനുമതി നല്‍കി. അത് സര്‍ക്കാര്‍ പിന്‍വലിക്കുന്നതിനു മുമ്പേ ഹൈകോടതി സ്റ്റേ ചെയ്തു. ഇതിനുശേഷം വന്‍കിട പദ്ധതികള്‍ക്കായി 10 ഏക്കറിലധികം നെല്‍വയല്‍ നികത്തുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ നീക്കം നടത്തി. ഇതിന് എല്ലാ വകുപ്പുകളും പച്ചക്കൊടി കാട്ടിയെങ്കിലും പരിസ്ഥിതി വകുപ്പിന്റെ വിയോജനക്കുറിപ്പ് മുഖ്യമന്ത്രിയുടെ നീക്കത്തിന് തടസ്സമായി. വിഷയം വിവാദമായപ്പോള്‍ നിക്ഷേപം വരണമെങ്കില്‍ നെല്‍പ്പാടം നികത്തണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഇതിനു പിന്നാലെയാണ് കുമരകത്തെ മെത്രാന്‍ കായലില്‍ 378 ഏക്കറും എറണാകുളം കടമക്കുടിയില്‍ 47 ഏക്കറും നിലം നികത്താന്‍ ഉത്തരവ് നല്‍കിയത്. വിവാദമായപ്പോള്‍ ഈ ഉത്തരവുകള്‍ റദ്ദാക്കി തടിയൂരി. എന്നാല്‍ ഇതേ ദിവസം തന്നെയാണ് വൈക്കം താലൂക്കിലെ ചെമ്പില്‍ 150 ഏക്കര്‍ വയല്‍ നികത്തി ടൗണ്‍ഷിപ് പദ്ധതിക്ക് ഉത്തരവിറക്കിയത്. വന്‍നിക്ഷേപം വരുമെന്ന ന്യായം പറഞ്ഞ് ഉത്തരവ് പിന്‍വലിക്കാന്‍ ഇനിയും തയാറായിട്ടില്ല. അതോടൊപ്പമാണ് വടക്കന്‍ പറവൂരില്‍ പുത്തന്‍വേലിക്കര വില്‌ളേജില്‍ 95.44 ഏക്കറും തൃശൂരില്‍ കൊടുങ്ങല്ലൂരിലെ മടത്തുംപടി വില്‌ളേജില്‍ 32.41 ഏക്കറും ഹൈടെക്/ ഐ.ടി പാര്‍ക്കുകള്‍ക്കും അനുവദിച്ചത്.

വിവാദങ്ങള്‍ക്കൊടുവില്‍ ഈ ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറായെങ്കിലും പുറത്തുവരാത്ത ഇത്തരം ഒട്ടേറെ വിവാദ തീരുമാനങ്ങള്‍ റവന്യൂവകുപ്പ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് എടുത്തിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ രജിസ്റ്റര്‍ ബുക്കില്‍ നമ്പറുകള്‍ ഇപ്പോഴും ഒഴിഞ്ഞുകിടപ്പുണ്ട്. മന്ത്രിസഭായോഗത്തില്‍ അജണ്ടയിലുള്‍പ്പെടുത്താതെ പാസാക്കിയെടുത്ത ഈ ഉത്തരവുകള്‍ വന്‍വിവാദങ്ങള്‍ക്ക് തിരികൊളുത്താനിടയുണ്ട്. അതിനാലാണ് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ ഇനിയും പല ഉത്തരവുകളും പിന്‍വലിക്കേണ്ടിവരുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതും.

Top