padmavati set in kolhapur attacked and set on fire

കോലാപ്പൂര്‍ :സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പദ്മാവതിയുടെ സെറ്റിനു നേരെ പെട്രോള്‍ ബോംബ് ആക്രമണം.
മഹാരാഷ്ട്രയിലെ കോലാപ്പൂരിലെ ലൊക്കേഷനില്‍ എത്തിയ ഒരു കൂട്ടം ആളുകള്‍ ചിത്രത്തിന്റെ സെറ്റും ഷൂട്ടിങ് സാമാഗ്രികളും അഗ്‌നിക്കിരയാക്കുകയായിരുന്നു. 50,000 ചതുരശ്രയടി വിസ്തൃതിയില്‍ ഒരുക്കിയിരിക്കുന്ന സെറ്റാണ് പൂര്‍ണമായും തകര്‍ന്നത്. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയ്ക്കായിരുന്നു സംഭവം.

രജപുത്ര സംസ്‌കാരത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് രാജ്പുത് കര്‍ണിസേന കുറച്ചു നാളുകള്‍ക്ക് മുന്‍പ് രാജസ്ഥാനില്‍ വച്ച് ബന്‍സാലിയെ ആക്രമിക്കുകയും ചിത്രത്തിന്റെ ജയ്പുരിലെ സെറ്റ് അഗ്‌നിക്കിരയാക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ സംഭവവും ഇതിന്റെ തുടര്‍ച്ചയാണെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ചിത്രത്തില്‍ പത്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങളുണ്ടെന്ന അഭ്യൂഹമാണ് രജപുത്ര സമുദായാംഗങ്ങളെ ചൊടിപ്പിച്ചത്. എന്നാല്‍, ചിത്രത്തില്‍ അത്തരത്തിലുള്ള ഒരു സീനുമില്ലെന്ന് വിശദീകരിച്ചതായി അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

മഹാരാഷ്ട്ര സാംസ്‌കാരിക മന്ത്രി വിനോദ് താവ്‌ഡെ സംഭവത്തെ ശക്തമായി അപലപിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് ചര്‍ച്ചകളിലൂടെയാണെന്നും അക്രമികള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Top