ഭീകരത്താവളങ്ങള്‍ പരസ്പരം ആക്രമിച്ചതിനെത്തുടര്‍ന്ന് പ്രതിസന്ധി പരിഹരിക്കാനൊരുങ്ങി പാകിസ്താനും ഇറാനും

ഇസ്ലാമാബാദ്: ഭീകരത്താവളങ്ങള്‍ പരസ്പരം ആക്രമിച്ചതിനെത്തുടര്‍ന്ന് രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാനൊരുങ്ങി പാകിസ്താനും ഇറാനും. സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. പാകിസ്താന്‍ വിദേശകാര്യമന്ത്രി ജലീല്‍ അബ്ബാസ് ജിലാനിയും ഇറാന്‍ വിദേശമന്ത്രി ഹൊസ്സൈന്‍ അമിര്‍ അബ്ദുള്ളഹിയാനും വെള്ളിയാഴ്ച ഫോണില്‍ സംസാരിച്ചതിന് പിന്നാലെയാണ് തീരുമാനം.

ചൊവ്വാഴ്ച രാത്രിയാണ് പാകിസ്താനിലെ ബലൂചിസ്താനില്‍ സുന്നി ഭീകരസംഘടനയായ ജയ്ഷ് അല്‍ ആദിലിന്റെ രണ്ടു കേന്ദ്രങ്ങളിലേക്ക് ഇറാന്‍ ആക്രമണം നടത്തിയത്. ബലൂചിസ്താനിലെ പഞ്ച്ഗുര്‍ താവളമാക്കി ജയ്ഷ് അല്‍ ആദില്‍ തങ്ങളുടെ സുരക്ഷാസേനകളെ ആക്രമിക്കുന്നുവെന്നതാണ് ഇറാന്റെ ആരോപണം. പ്രതികാരനടപടിയായി ഇറാന്റെ സിസ്റ്റാന്‍-ബലൂചിസ്താന്‍ പ്രവിശ്യയിലുള്ള ബലൂച് ഗ്രൂപ്പുകളുടെ ഏഴോളം താവളങ്ങളില്‍ വ്യാഴാഴ്ച പാക് വ്യോമസേന ബോംബിട്ടു.അതിനിടെ, സംഘര്‍ഷവുമായി ബന്ധപ്പെട്ട് പാക് പ്രധാനമന്ത്രി അന്‍വറുള്‍ ഹഖ് കാകര്‍ പ്രത്യേക സുരക്ഷായോഗം വിളിച്ചുചേര്‍ത്തു. സൈനികമേധാവികളും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍-ഹമാസ് യുദ്ധത്തെത്തുടര്‍ന്ന് പശ്ചിമേഷ്യയില്‍ തുടരുന്ന അരക്ഷിതാവസ്ഥ ദക്ഷിണേഷ്യയിലേക്കും വ്യാപിക്കുംവിധമാണ് രണ്ടുദിവസത്തിനിടെ ഇറാന്‍-പാകിസ്താന്‍ സംഘര്‍ഷം കത്തിപ്പടര്‍ന്നത്.

നയതന്ത്ര – രാഷ്ട്രീയ ബന്ധം കൂടുതല്‍ വഷളായ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ ഉദ്യോഗസ്ഥര്‍ തമ്മില്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ സന്ദേശങ്ങള്‍ കൈമാറിയതിനു പിന്നാലെയാണ്
വിദേശകാര്യ മന്ത്രിമാര്‍ വിഷയത്തില്‍ ഇടപെടുന്നത്. പാകിസ്താനും ഇറാനും തമ്മിലുള്ളത് സഹോദരബന്ധമാണെന്നും ചര്‍ച്ചയിലൂടെ എല്ലാപ്രശ്‌നങ്ങളും പരിഹരിക്കുമെന്നും പാക് അഡീഷണല്‍ വിദേശകാര്യസെക്രട്ടറി റഹീം ഹയാത്ത് ഖുറേഷി നേരത്തെ വ്യക്തമാക്കിയിരുന്നു.

Top