24 മണിക്കൂറിനകം ഒഴിഞ്ഞു പോകണമെന്ന ഇസ്രയേലിന്റെ അന്ത്യശാസനം പിന്‍വലിക്കണം; പലസ്തീന്‍ പ്രസിഡന്റ്

ഗസ്സ സിറ്റി: വടക്കന്‍ ഗാസയിലെ നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിനെതിരെ പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ്. 24 മണിക്കൂറിനകം ഒഴിഞ്ഞു പോകണമെന്ന ഇസ്രയേലിന്റെ അന്ത്യശാസനം പിന്‍വലിക്കണമെന്നും പലസ്തീന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. ജനങ്ങള്‍ ഒഴിഞ്ഞു പോവുക എന്നത് അപ്രായോഗികമാണെന്നും സുരക്ഷിത പാത ഒരുക്കണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. യുദ്ധത്തില്‍ 1300 ഇസ്രയേല്‍ പൗരന്മാരും 2000 പലസ്തീന്‍ പൗരന്മാരുമാണ് കൊല്ലപ്പെട്ടത്. വടക്കന്‍ ഗാസയില്‍ നിന്ന് പതിനായിരക്കണക്കിന് ജനങ്ങളാണ് പാലായനം ചെയ്തുകൊണ്ടിരിക്കുന്നത്. വടക്കന്‍ ഗാസയിലെ 11 ലക്ഷം ജനങ്ങളോട് തെക്കന്‍ മേഖലയിലേക്ക് മാറാന്‍ ഇസ്രയേല്‍ അന്ത്യശാസനവും നല്‍കിയിരിക്കുകയാണ്.

ഗാസയിലെ ആശുപത്രികളില്‍ നിന്ന് പരുക്കേറ്റ ജനങ്ങളെ ഒഴിപ്പിക്കുന്നത് അപ്രായോഗികമാണെന്നാണ് WHO അറിയിക്കുന്നത്. കാല്‍നടയായും വാഹന മാര്‍ഗവുമെല്ലാമാണ് തെക്കന്‍ ഗാസയിലേക്ക് ജനങ്ങള്‍ നീങ്ങുന്നത്. പാലായനം ചെയ്യുന്നവരില്‍ 70 ഓളം പേരെ ഇസ്രയേല്‍ സേന കൊന്നുവെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്. എന്നാല്‍ ഇസ്രയേല്‍ ഇക്കാര്യം നിഷേധിച്ചു.

ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയില്‍ കരയുദ്ധത്തിനുള്ള സന്നാഹത്തിലാണ് ഇസ്രയേല്‍. ഹമാസ് മേഖലയില്‍ ഇസ്രയേല്‍ റെയ്ഡ് തുടങ്ങിയത് കരയുദ്ധം ഉടനെന്ന സൂചന നല്‍കുന്നതാണെന്നാണ് വിലയിരുത്തല്‍. ബന്ദികളെ തിരയുകയും മേഖലയുടെ നിരായുധീകരണവുമാണ് റെയ്ഡ് വഴി ലക്ഷ്യം വയ്ക്കുന്നതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം. ബന്ദികളെ കണ്ടെത്താന്‍ സഹായിക്കുന്ന തെളിവുകള്‍ ലഭിച്ചെന്ന് ഇസ്രയേല്‍ സൈന്യം പറയുന്നു.

ഗാസയില്‍ നടത്തിയ വ്യോമാക്രമണം തുടക്കം മാത്രമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നു. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് യു എസ് പ്രസ്താവിച്ചു. ഇസ്രയേലിന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്നലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടിരുന്നു. തെക്കന്‍ ലെബനന്‍ അതിര്‍ത്തിയിലുണ്ടായ വ്യോമാക്രമണത്തില്‍ റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകന്‍ ഇസാം അബ്ദുള്ളയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ അല്‍ ജസീറ മാധ്യമപ്രവര്‍ത്തകനും ക്യാമറാമാനും പരുക്കേറ്റു.

Top