ഹമാസ് പലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നതല്ലെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ്

മാസ് പലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നതല്ലെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ്. ഔദ്യോഗിക വാര്‍ത്താ എജന്‍സിയായ വഫയാണ് ഇക്കാര്യം റിപ്പോര്‍ട്ട് പുറത്തുവിട്ടത്.വെനസ്വലേന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് മഹബൂസ് അബ്ബാസ് ഇക്കാര്യം പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ മാത്രമാണ് പലസ്തീന്‍ ജനതയുടെ ഏക പ്രതിനിധിയെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഹമാസിനെതിരായ ഇസ്രയേല്‍ സൈനിക നടപടിയില്‍ ഗാസയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. ആക്രമണങ്ങളില്‍ ഇരുപക്ഷത്തും ഇതുവരെ 4500ല്‍ അധികം പേരാണ് കൊല്ലപ്പെട്ടത്.ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തുന്ന സൈനിക നീക്കത്തില്‍ ഗാസയില്‍ ഇതുവരെ 2215ല്‍ അധികം പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എണ്ണായിരത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഗാസ മുനമ്പിലെ നിലവിലെ സാഹചര്യം പ്രസിഡന്റ് നിക്കോളാസ് മഡൂറോയും മഹബൂസ് അബ്ബാസും ചര്‍ച്ച ചെയതതായി വെനസ്വേലന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അടിയന്തര വെടിനിര്‍ത്തലിനും മാനുഷിക സഹായ ഇടനാഴി സ്ഥാപിക്കാനും അന്താരാഷ്ട്ര നിയമസാധുതയിലേക്ക് മടങ്ങാനും ഇരുപക്ഷത്തോടും ആവശ്യപ്പെടുമെന്നും ഇരു നേതാക്കളും സമ്മതിച്ചതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു. പലസ്തീന്‍ ജനതയ്ക്കായി മാനുഷിക സഹായം എത്തിക്കുമെന്നും വെനസ്വലേന്‍ പ്രസിഡന്റ് അറിയിച്ചു.

 

 

Top