പതഞ്ജലിയുടെ കൊവിഡ് മരുന്നിന്റെ ശാസ്ത്രീയ തെളിവുകൾ പുറത്തു വിട്ടു

ന്യൂഡല്‍ഹി: പതഞ്ജലിയുടെ കോവിഡ് വാക്‌സിൻ ഫലപ്രദമാണെന്ന് തെളിയിക്കുന്നത്തിന്റെ ശാസ്ത്രീയ തെളിവുകൾ പുറത്തുവിട്ട് ബാബാ രാം ദേവ്. ‘കൊറോണിൽ’ എന്ന മരുന്ന് കഴിച്ച് കോവിഡ് ഭേദമായെന്നാണ് പത‍ഞ്ജലിയും ബാബാ രാം ദേവും അവകാശപെടുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രി ഹ‍ർഷ വർദ്ധൻ, നിതിൻ ​ഗഡ്കരി എന്നിവരടക്കം പങ്കെടുത്ത ചടങ്ങിലാണ് രാം ദേവ് തെളിവ് പുറത്തുവിട്ടത്.

നേരത്തെ കൊവിഡ് വാക്സിൻ കണ്ടെത്തിയെന്ന അവകാശവാദം ഉന്നയിച്ച പതഞ്ജലിയ്ക്കെതിരെ ആരോ​ഗ്യ വിദ​ഗ്ധർ രംഗത്തെത്തിയിരുന്നു.  തുടർന്ന് കമ്പനിയോട് വിശദീകരണം തേടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായി. അന്ന് മരുന്ന് കണ്ടെത്തുന്നതിനായി നടത്തിയ ഗവേഷണത്തിന്റെ വിശദാംശങ്ങള്‍, മരുന്നിന്റെ പരീക്ഷണം നടത്തിയതിന്റെ രേഖകള്‍ എന്നിവയെല്ലാം സമര്‍പ്പിക്കാന്‍ കമ്പനിയോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

രോഗം ഭേദപ്പെടുത്താനുള്ള മരുന്ന് തങ്ങളുടെ പക്കലുണ്ടെന്ന് കാണിച്ച് ‘കൊറോണില്‍’, ‘സ്വാസരി’ എന്നിങ്ങനെ രണ്ട് മരുന്നുകളുടെ പാക്കേജ് ആയി ‘ദിവ്യ കൊറോണ’ എന്ന പേരിലുള്ള കിറ്റ് വിപണിയിൽ എത്തിക്കാനായിരുന്നു പതഞ്ജലിയുടെ തീരുമാനം. എന്നാൽ മരുന്നിന്റെ ലൈസൻസിനായി ഉത്തരാഖണ്ഡ് സർക്കാരിന് നൽകിയ അപേക്ഷയിൽ പനി, ചുമ എന്നീ രോഗങ്ങള്‍ക്കും പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനുമാണ് മരുന്ന് എന്നായിരുന്നു വ്യക്തമാക്കിയിരുന്നത്.

മരുന്നിൽ എന്തൊക്കെ അടങ്ങിയിരിക്കുന്നു, ​ഗവേഷണ ഫലം എന്താണ്, ഏത് ആശുപത്രിയിലാണ് പരീക്ഷണം നടത്തിയത്, ഇൻസ്റ്റിറ്റ്യൂഷണൽ എത്തിക്‌സ് കമ്മിറ്റിയുടെ അനുമതി കമ്പനി നേടിയിട്ടുണ്ടോ, ക്ലിനിക്കല്‍ പരിശോധനയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ, ലൈസന്‍സിന്റെ പകര്‍പ്പ് തുടങ്ങിയ കാര്യങ്ങള്‍ ഉടന്‍ തന്നെ നൽകണമെന്ന് ആയുഷ് മന്ത്രാലയം പതജ്ഞലിയോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം,  പതഞ്ജലിയുടെ ‘കൊറോണില്‍’ ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിൽ പരീക്ഷിച്ചത് 2020 ൽ വലിയ വിവാദമായിരുന്നു. സംഭവത്തില്‍ സംസ്ഥാന ആരോഗ്യവകുപ്പ് ആശുപത്രിയോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. കൊറോണില്‍ പരീക്ഷിക്കുന്നതിന് ആശുപത്രി അധികൃതര്‍ സര്‍ക്കാറിന്റെ സമ്മതം തേടുകയോ അറിയിക്കുകയോ ചെയ്തിരുന്നില്ല.

Top