Pattoor land case-court criticise vigilance again

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാടില്‍ ഭൂമി കയ്യേറ്റത്തിന് തെളിവ് ലഭിച്ചിട്ടും കേസ് എടുക്കാത്തതെന്തെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. ദ്രുതപരിശോധനാ റിപ്പോര്‍ട്ട് വൈകുന്നതെന്തെന്നും കോടതി ആരാഞ്ഞു.

കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുന്നതിന് അന്വേഷണ ഉദ്യഗസ്ഥനോട് ഇന്ന് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ തങ്ങളുടെ കൈവശം ഇല്ലെന്നായിരുന്നു ഇതില്‍ വിജിലന്‍സിന്റെ വാദം.

കോടതിയുടെ നിര്‍ദ്ദേശപ്രകാരം വി എസിന്റെ അഭിഭാഷകന്‍ കേസിന്റെ രേഖകള്‍ കോടതിക്ക് കൈമാറി. തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ പരാതിക്കാരനായ വി എസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

ദ്രുതപരിശോധന നടക്കുകയാണെന്നും ചില ഫയലുകള്‍ ലോകായുക്തയുടെ കൈവശമായതിനാലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതെന്നുമായിരുന്നു വിജിലന്‍സ് ഇതുവരെ നല്‍കിയിരുന്ന മറുപടി.

പാറ്റൂര്‍ ഭൂമി തട്ടിപ്പില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശം പൂഴ്ത്തിയെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ഈ നിയമോപദേശം അട്ടിമറിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ ഭൂമി കൈയേറിയതിന് ആവശ്യമായ തെളിവ് ലഭിച്ചിട്ടും എന്തുകൊണ്ടാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കാത്തതെന്ന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി നേരത്തെയും വിജിലന്‍സിനോട് ചോദിച്ചിരുന്നു.

പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ ഉമ്മന്‍ ചാണ്ടിയെ ഒന്നാം പ്രതിയാക്കി അന്വഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് 2015 ഡിസംബറിലാണ് വിഎസ് കോടതിയില്‍ നേരിട്ടെത്തി ഹര്‍ജി നല്‍കിയത്. ഉമ്മന്‍ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണ്‍ എന്നിവരുള്‍െപ്പടെ ആറുപേരെ പ്രതിചേര്‍ത്താണ് ഹര്‍ജി. മുഖ്യമന്ത്രിയുടെ ഓഫീസിനും മുഖ്യമന്ത്രിക്കും നേരിട്ട് ഇടപാടില്‍ പങ്കുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

തിരുവനന്തപുരം പാറ്റൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ സര്‍ക്കാര്‍ പുറമ്പോക്കുഭൂമി കൈയേറി ഫാളാറ്റ്‌ നിര്‍മിക്കുന്നതിന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഒത്താശചെയ്തുകൊടുത്തുവെന്നാണ് ആരോപണം.

Top