സിപിഎമ്മിനെ നിയന്ത്രിക്കുന്നത് ഗുണ്ടാ സംഘങ്ങള്‍, ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ബിജെപി

തിരുവനന്തപുരം: സിപിഎമ്മിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ബിജെപി.

സിപിഎമ്മിനെ നിയന്ത്രിക്കുന്നത് ഗുണ്ടാ സംഘങ്ങളാണെന്നും, നിരവധി ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് ശേഷവും ആയുധം താഴെവയ്ക്കുന്നതിന് തയാറാകാത്ത സിപിഎമ്മിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്നും ബിജെപി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു.

ഇതിന്റെ ഒടുവിലെ ഉദാഹരണമാണ് തൃശൂര്‍ കയ്പ്പമംഗലത്ത് പട്ടികജാതിക്കാരനായ ബിജെപി പ്രവര്‍ത്തകന്‍ സതീശനെ കൊലപ്പെടുത്തിയതെന്നും, ഒരു ജനാധിപത്യ സംവിധാനത്തില്‍ ചെയ്യാവുന്ന എല്ലാ രീതിയിലും ബിജെപി കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍വ്വകക്ഷിയോഗത്തിലും ഉഭയകക്ഷി യോഗത്തിലുമെല്ലാം ബിജെപി സഹകരിച്ചതാണെന്നും, എന്നിട്ടും സിപിഎം അക്രമം അവസാനിപ്പിക്കാന്‍ തയാറാകാത്തത് എന്തു കൊണ്ടാണെന്ന് വിശദീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎമ്മിനെപ്പോലെ ബിജെപിയും ആയുധം എടുക്കണമെന്നാണോ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും പ്രതീക്ഷിക്കുന്നതെന്നും, ജനാധിപത്യ രീതിയിലുള്ള പ്രതികരണം ബലഹീനതയായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തു മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top