യുഎന്നില്‍ യുഎസ് പ്രതിനിധി സംസാരിക്കവെ പുറംതിരിഞ്ഞു നിന്ന് പ്രതിഷേധം

ജനീവ: ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തിന് പിന്തുണ നല്‍കുന്ന യുഎസ് നിലപാടില്‍ പ്രതിഷേധിച്ച് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയില്‍ പ്രതിഷേധം. യുഎസ് അംബാസഡര്‍ മിഷേല ടെയ്ലര്‍ സംസാരിക്കവെ പുറം തിരിഞ്ഞു നിന്നാണ് വിവിധ രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ പ്രതിഷേധം അറിയിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

സമിതിയില്‍ എത്തിച്ചേര്‍ന്ന ഭൂരിപക്ഷവും യുഎസിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി. രണ്ടു ദിവസം നീണ്ടു നിന്ന യോഗത്തിലെ സമാപന റിവ്യൂവിലാണ് ആക്ടിവിസ്റ്റുകളും അഭിഭാഷകരും അടങ്ങുന്ന സമൂഹം പുറംതിരിഞ്ഞ് എഴുന്നേറ്റുനിന്നത്. ഗസ്സയില്‍ യുഎസ് സ്വീകരിക്കുന്ന നിലപാടിന് അന്താരാഷ്ട്ര പിന്തുണയില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു സമിതിയിലെ കാഴ്ചകള്‍.

യുഎന്‍ മനുഷ്യാവകാശ ഉടമ്പടിയോടുള്ള യുഎസിന്റെ പ്രതിബദ്ധത അറിയപ്പെട്ടതാണെന്ന് പ്രസംഗത്തില്‍ ടെയ്ലര്‍ പറഞ്ഞു. ‘ഞങ്ങളുടെ ജനാധിപത്യത്തിന്റെ ഹൃദയഭാഗത്തുള്ള ധാര്‍മികമായ അനിവാര്യതയാണത്. പുതിയ വെല്ലുവിളികള്‍ നേരിടാന്‍ രണ്ടു ദിവസമായി പ്രത്യക്ഷമായ നിരവധി വഴികളെ കുറിച്ചാണ് നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നത്. കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാമെന്ന ഞങ്ങളുടെ പ്രതിജ്ഞയും നിങ്ങള്‍ കേട്ടു. ഇവിടെ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഏറ്റവും വേദന നിറഞ്ഞതാണെന്ന് ഞാന്‍ അംഗീകരിക്കുന്നു’ – എന്നിങ്ങനെയായിരുന്നു അവരുടെ പ്രസംഗം. ഈ വേളയിലാണ് പ്രതിനിധികള്‍ എഴുന്നേറ്റു നിന്ന് നിശ്ശബ്ദ പ്രതിഷേധത്തിന്റെ ഭാഗമായത്.

Top