നടിയെ തട്ടിക്കൊണ്ടുപോകല്‍ ; പള്‍സര്‍ സുനി വീണ്ടും പൊലീസ് കസ്റ്റഡിയില്‍

കൊച്ചി: മലയാളത്തിലെ ഒരു പ്രമുഖ നടിയെ 2011ല്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനി പൊലീസ് കസ്റ്റഡിയില്‍. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി.

കേസില്‍ കൂടുതല്‍ തെളിവെടുപ്പിനായി സുനിയെ 8 ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ കേസില്‍ തനിക്ക് പങ്കില്ലന്നും പരാതിയില്ലാത്ത സംഭവത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നതെന്നും സുനി മാധ്യമങ്ങളോട് പറഞ്ഞു.

കേസില്‍ സുനിയുടെ സഹായികളായ മൂന്ന് പേരെ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

കോതമംഗലം സ്വദേശി എബിന്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് കസ്റ്റഡിയിലുള്ളത്. ഈ കേസില്‍ പള്‍സര്‍ സുനിയെ കൊച്ചി സിറ്റി പൊലീസ് ജയിലിലെത്തി ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. എറണാകുളം സെന്‍ട്രല്‍ സി.ഐ അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘം കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

നടിയുടെ തിരുവനന്തപുരത്തെ വസതിയിലെത്തി അന്വേഷണസംഘം മൊഴിയെടുത്തു. നിര്‍മ്മാതാവ് ജോണി സാഗരികയെ കഴിഞ്ഞദിവസം വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് നടിയുടെ മൊഴിയും രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

Top