പൂരം പ്രതിസന്ധി ; പ്രതിഷേധിച്ച് കോണ്‍ഗ്രസ് പകല്‍പൂരം നടത്തുന്നു

തൃശൂര്‍: പൂരം പ്രതിസന്ധി സര്‍ക്കാര്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പകല്‍പൂരം നടത്തുന്നു. അടുത്ത ചൊവ്വാഴ്ചയാണ് തൃശൂരില്‍ പ്രതിഷേധ പകല്‍പൂരം നടത്തുന്നത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഓഫിസിന് മുമ്പിലാണ് പ്രതീകാത്മക പകല്‍പൂരം നടത്തുക. പൂരം പ്രദര്‍ശന നഗരിയ്ക്ക് ഭൂമി സൗജന്യമായി വിട്ടു നല്‍കണമെന്ന് തൃശൂര്‍ എം പി ടി എന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ തറവാടക ഒഴിവാക്കുമെന്നും ടി എന്‍ പ്രതാപന്‍ വ്യക്തമാക്കി.

ഇതിനിടയില്‍ സ്വരാജ് റൗണ്ടില്‍ തന്നെ സ്ഥിതി ചെയ്യുന്ന പാറമേക്കാവ് ക്ഷേത്രത്തിനു മുമ്പിലാണ് പൂരം ഒരുക്കുക. ഇതിനായി പൊലീസിലും പ്രധാനമന്ത്രിയുടെ ഓഫീസിലും ദേവസ്വം അപേക്ഷ നല്‍കി. അനുമതി ലഭിച്ചാല്‍ മാത്രമേ മിനി പൂരം നടക്കൂ. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ തൃശൂര്‍ സന്ദര്‍ശിച്ച ഘട്ടത്തില്‍ ഇത്തരത്തില്‍ മിനി പൂരം പാറമേക്കാവിന് മുമ്പില്‍ ഒരുക്കിയിരുന്നു. അതേസമയം, കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നും അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ കേന്ദ്ര സഹായം തേടാനുള്ള നീക്കങ്ങളും ദേവസ്വങ്ങള്‍ ആരംഭിച്ചു.

പൂരം പ്രതിസന്ധി ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ മിനി പൂരമൊരുക്കാന്‍ പാറമേക്കാവ് ദേവസ്വവും തീരുമാനിച്ചിട്ടുണ്ട്. തൃശൂരിലെ പ്രധാനമന്ത്രിയുടെ റോഡ് ഷോക്കിടയില്‍ പാറമേക്കാവ് ക്ഷേത്രത്തിന് മുമ്പില്‍ മിനി പൂരം ഒരുക്കാനാണ് തീരുമാനം. പൂരം പ്രതിസന്ധി പരിഹാരമില്ലാതെ നീളുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കവുമായി ദേവസ്വങ്ങള്‍ രംഗത്തെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 3-ന് തൃശൂരിലെത്തുന്നുണ്ട്. മഹിളാ റാലിയില്‍ പങ്കെടുത്ത ശേഷം സ്വരാജ് റൗണ്ടില്‍ റോഡ് ഷോ നടക്കും.

Top