മുന്‍ ഇന്ത്യന്‍ നാവികസേനാംഗങ്ങളുടെ വധശിക്ഷ; ഇന്ത്യയുടെ അപ്പീല്‍ ഖത്തര്‍ കോടതി അംഗീകരിച്ചു

ഡല്‍ഹി: ചാരവൃത്തി ആരോപിക്കപ്പെട്ട് ഇന്ത്യന്‍ മുന്‍ നാവിക സേന ഉദ്യോഗസ്ഥരെ ഖത്തറില്‍ വധശിക്ഷക്ക് വിധിച്ച സംഭവത്തില്‍ ഇന്ത്യയുടെ അപ്പീല്‍ ഖത്തര്‍ കോടതി അംഗീകരിച്ചു. വധശിക്ഷയ്ക്കെതിരായ അപ്പീല്‍ പരിശോധിച്ച ശേഷം ഖത്തര്‍ കോടതി വാദം കേള്‍ക്കുന്ന തീയതി നിശ്ചയിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. എട്ട് ഇന്ത്യന്‍ മുന്‍ നാവിക സേന ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞ മാസം വധശിക്ഷക്ക് വിധിച്ചത്.

2022 ഓഗസ്റ്റിലാണ് ചാരപ്രവര്‍ത്തനത്തിന് എട്ട് പേരെ ഖത്തറിന്റെ രഹസ്യാന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ ഖത്തര്‍ അധികൃതര്‍ ഇതുവരെ പരസ്യമാക്കിയിട്ടില്ല. ഇവരുടെ ജാമ്യാപേക്ഷ പലതവണ തള്ളുകയും ഇവര്‍ക്കെതിരായ വിധി ഖത്തറിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി കഴിഞ്ഞ മാസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, നാവികന്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരാണ് അറസ്റ്റിലായ ഇന്ത്യന്‍ നാവികസേനാംഗങ്ങള്‍. ഇന്ത്യന്‍ നാവികസേനയില്‍ 20 വര്‍ഷം വരെ ജോലി ചെയ്തവരാണ് പിടിക്കപ്പെട്ടവര്‍.

Top