വാശിയാണ് സര്‍ക്കാറിന്; മോദിയ്ക്കുണ്ടായ അനുഭവം നാളെ പിണറായിയ്ക്കും ഉണ്ടാവുമെന്ന് ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കരുതെന്ന വാശിയാണ് സര്‍ക്കാറിനെന്ന് രമേശ് ചെന്നിത്തല. മോദിയ്ക്കുണ്ടായ അനുഭവം നാളെ പിണറായിയ്ക്കും ഉണ്ടാവുമെന്നും അഹങ്കാരപരമായ നിലപാടുകള്‍ ജനം അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു ഇന്നും നിയമസഭ പിരിഞ്ഞു. നിയമസഭയ്ക്കു മുന്നില്‍ സത്യഗ്രഹമിരിക്കുന്ന പ്രതിപക്ഷ എംഎല്‍എമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടു ഇന്നും സഭയില്‍ പ്രതിപക്ഷ ബഹളമായിരുന്നു. പ്രതിപക്ഷ ബഹളം ശക്തമായതോടെ ചോദ്യോത്തരവേള റദ്ദാക്കിയിരുന്നു. പിന്നീട് സഭാ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നത്തേക്ക് പിരിയുകയായിരുന്നു.

നിയമസഭാ കവാടത്തില്‍ സത്യാഗ്രഹം നടത്തുന്ന എംഎല്‍എമാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിലിറങ്ങിയാണ് പ്രതിഷേധിച്ചത്. പ്രതിപക്ഷ ബഹളത്തിനിടെ ചോദ്യോത്തര വേള പുരോഗമിക്കുകയാണ്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിലെ സംവരണ നിഷേധത്തെക്കുറിച്ച് അഹമ്മദ് കബീര്‍ എംഎല്‍എ നോട്ടീസ് നല്‍കി. പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നില്ല. നിയമസഭയില്‍ പ്രതിപക്ഷ ബഹളം രൂക്ഷമാണ്.

പതിവുപോലെ ശബരിമല വിഷയത്തില്‍ ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്ലെല്ലാം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു സഭ നേരത്തെ പിരിഞ്ഞിരുന്നു.

പ്രതിപക്ഷത്തിന്റെ സമീപനം നിര്‍ഭാഗ്യകരമെന്ന് സ്പീക്കര്‍ വിശദമാക്കി. എല്ലാ ദിവസവും ഒരേ വിഷയത്തില്‍ ഇങ്ങനെ ബഹളമുണ്ടാക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ച സ്പീക്കര്‍ ഒന്നുകില്‍ സഭാനടപടികളോട് സഹകരികണം അല്ലെങ്കില്‍ സഭ ബഹിഷ്‌കരിക്കണം എന്ന് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.

Top