റിയോ ഡി ഷാനെയ്‌റോ: ബ്രസീലില്‍ ഭരണപ്രതിസന്ധി സൃഷ്ടിച്ചു പ്രധാന സഖ്യകക്ഷിയായ ബ്രസീലിയന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് പാര്‍ട്ടി ദില്‍മ റൂസഫ് മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചു. പാര്‍ട്ടിയുടെ മന്ത്രിമാരെല്ലാം സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. ചൊവ്വാഴ്ച ആറു മന്ത്രിമാരാണു കൂട്ടത്തോടെ രാജിവച്ചത്. നേരത്തെ ടൂറിസം മന്ത്രി ഹെന്‍ട്രിക് എഡ്‌വാര്‍ഡോ ആല്‍വസ് രാജിവച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു കൂട്ടരാജി.
സര്‍ക്കാരുമായി ബന്ധപ്പെട്ട മറ്റു സ്ഥാനങ്ങളില്‍നിന്നു രാജിവയ്ക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോടും കഴിഞ്ഞ ദിവസം ചേര്‍ന്ന നേതാക്കളുടെ യോഗം ആവശ്യപ്പെട്ടു. പിഎംഡിബി പിന്തുണ പിന്‍വലിച്ചതോടെ ദില്‍മ റൂസഫ് ഇംപീച്ച്‌മെന്റ് ഭീഷണിയിലാണ്. അഴിമതി ആരോപണം നേരിടുന്ന ദില്‍മ റൂസഫ് മന്ത്രിസഭ വലിയ പ്രതിഷേധമാണു രാജ്യത്തു നേരിടുന്നത്.