ആക്രമണം ശക്തമാക്കി റഷ്യ; കീവിലും കാര്‍കീവിലും ഉഗ്രസ്‌ഫോടനങ്ങള്‍

കീവ്: യുക്രൈനിലെ കീവിലും കാര്‍കീവിലും ഉഗ്രസ്‌ഫോടനങ്ങള്‍ നടത്തി റഷ്യ. ജനവാവസ കേന്ദ്രങ്ങളിലും സൈന്യം ആക്രമണം നടത്തുകയാണ്. കാര്‍കീവിലെ അപ്പാര്‍ട്ട്‌മെന്റിന് നേരെ സൈന്യം വെടിയുതിര്‍ത്തതായും ഇതില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതായുമാണ് പുറത്തുവരുന്ന വിവരം. ഒന്‍പത് നില കെട്ടിടത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്.

ശനിയാഴ്ച്ച രാത്രി മുതല്‍ കാര്‍കീവില്‍ കനത്ത വെടിവപ്പാണ് നടക്കുന്നത്. കീവ് പിടിച്ചെടുക്കാന്‍ അവസാന തന്ത്രവും പയറ്റുകയാണ് റഷ്യ. വീടുകള്‍ക്കും പാര്‍പ്പിട സമുച്ചയങ്ങള്‍ക്കും എതിരായ വ്യോമാക്രമണം ശക്തമാക്കി. ജനം ബങ്കറുകളിലും മെട്രോ സബ്‌വേകളിലും അഭയം തേടുന്നതിനാല്‍ ആള്‍ അപായം കുറവാണ്.

നാട്ടുകാരില്‍ നിന്ന് ആയുധങ്ങള്‍ തിരികെ വാങ്ങണണമെന്ന് യുക്രൈനോട് ആവശ്യപ്പെട്ട റഷ്യ അല്ലെങ്കില്‍ ഭവിഷ്യത്ത് ഏറെയായിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. തന്ത്രപ്രധാന മേഖലകള്‍ പിടിച്ചെടുക്കുന്നതിനൊപ്പം ജനവാസ കേന്ദ്രങ്ങളിലും ലക്ഷ്യമിട്ട് പ്രസിഡന്റിനെ കീഴടങ്ങാന്‍ നിര്‍ബന്ധിതരാക്കുകയാണ് റഷ്യന്‍ ലക്ഷ്യം.

റഷ്യന്‍ ആക്രമണത്തെ നാലാം ദിവസവും പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് യുക്രൈന്‍. റഷ്യയുടെ കടന്നുകയറ്റം തടയാന്‍ യുക്രൈന്‍ റെയില്‍വേ ലൈന്‍ തകര്‍ത്തു. റഷ്യയില്‍ നിന്ന് യുക്രൈനിലേക്കുള്ള റെയില്‍വേ ലൈനുകളാണ് യുക്രൈന്‍ തകര്‍ത്തത്. റഷ്യന്‍ സൈന്യം റെയില്‍വേ ലൈനുകള്‍ വഴി വരാതെ ഇരിക്കാനാണ് നീക്കം.

Top