Mimicry artiste and film actor Sagar Shiyas passes away

മൂവാറ്റുപുഴ:നടനും മിമിക്രി കലാകാരനുമായ സാഗര്‍ ഷിയാസ് (50) അന്തരിച്ചു. ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം.

മലയാളത്തിലെ ആദ്യകാല മിമിക്രി പ്രവര്‍ത്തകരില്‍ ഒരാളായ ഷിയാസ് കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷമായി മലയാള മിമിക്രി സിനിമ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.

നാദിര്‍ഷാ സംവിധാനം ചെയ്ത അമര്‍, അക്ബര്‍, ആന്തോണിയാണ് ഷിയാസിന്റെ അവസാന സിനിമ . അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത മഞ്ചാടിക്കുരു എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

മിമിക്രിയിലൂടെ അഭിനയ രംഗത്തെത്തിയ ഷിയാസ് തമിഴ് മെഗാസ്റ്റാര്‍ രജനീകാന്തിനെ അനുകരിക്കുന്നതിലൂടെയും കൈയ്യടി നേടി. ദിലീപ്, നാദിര്‍ഷ, അഭി എന്നിവരോടൊപ്പം പ്രവര്‍ത്തിച്ച ഷിയാസ് ദേ മാവേലി കൊമ്പത്ത് എന്ന ആക്ഷേപഹാസ്യ കാസറ്റിലൂടെയും ശ്രദ്ധേയനായി.

വിവിധ സീരിയലുകളിലും ശ്രദ്ധേയമായ വേഷം ചെയ്തു. പത്ത് ദിവസമായി ടാറ്റ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഷൈനിയാണു ഭാര്യ. മക്കള്‍: ആലിയ, അമാന, അജിലം.

Top