saritha nair-oommen chandy

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്.നായരുടെ കത്തിന് പിന്നില്‍ സാമ്പത്തിക ശക്തികളാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫ് സര്‍ക്കാരിനെ രാഷ്ട്രീയമായി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോപണം ഉന്നയിക്കുന്നത്. ആരോപണം ഉന്നയിച്ച സരിതയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കഴിഞ്ഞ മൂന്നു വര്‍ഷമായി ഉന്നയിക്കുന്ന ആരോപണങ്ങളാണിത്. സര്‍ക്കാരിനെതിരെ പറയാന്‍ ഒന്നുമില്ലാത്തതിനാല്‍ ആരോപണം ഉന്നയിക്കുകയാണ്. ആരോപണങ്ങള്‍ മുമ്പും വന്നപ്പോഴാണ് കേരളത്തില്‍ ഉപതിരഞ്ഞെടുപ്പുകള്‍ നടന്നത്. എന്നിട്ടും സര്‍ക്കാര്‍ അതിലൊക്കെ വിജയിച്ചു. ആരോപണം ജനം വിശ്വസിക്കുന്നില്ല എന്നതിന് തെളിവാണത്. ആരോപണവും യാഥാര്‍ത്ഥ്യവും രണ്ടാണ്. സോളാര്‍ കമ്മിഷന് മുമ്പാകെ ഹാജരായ തന്നോട് സരിതയുടെ അഭിഭാഷകന്‍ പോലും ഇതേക്കുറിച്ച് ചോദിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കും. ചര്‍ച്ചകള്‍ എല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. ബെന്നി ബഹനാന് സീറ്റ് നല്‍കിയേക്കില്ല എന്ന റിപ്പോര്‍ട്ടുകളും മുഖ്യമന്ത്രി തള്ളി. ഏതെങ്കിലും പ്രശ്‌നത്തിന്റെ പേരില്‍ മന്ത്രിമാര്‍ ആരെയെങ്കിലും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രി അടൂര്‍ പ്രകാശിനെ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. തീരുമാനങ്ങളെല്ലാം മന്ത്രിസഭ കൂട്ടായി എടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച വിജയം നേടുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

Top