Saritha says about more solar case

കൊച്ചി: 1.90 കോടി കോഴ നല്‍കിയെന്ന ആരോപണത്തിന് പിന്നില്‍ മദ്യമുതലാളിമാരും സി.പി.എമ്മുമാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം സോളാര്‍ കേസിലെ പ്രതി സരിത എസ്.നായര്‍ തള്ളി. തനിക്ക് ബാറുകാരും സി.പി.എമ്മുകാരും പ്രശ്‌നമല്ലെന്നും സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കാന്‍ പോകുന്നതിനിടെ സരിത മാധ്യമങ്ങളോട് പറഞ്ഞു.

സോളാര്‍ കേസ് സംബന്ധിച്ച് തനിക്ക് ഇനിയും ഏറെ പറയാനുണ്ട്. സോളാര്‍ സംബന്ധിച്ച് സത്യങ്ങള്‍ ഇനിയെങ്കിലും വെളിപ്പെടുത്തിക്കൂടെയെന്ന് കുടുംബത്തിലെ സ്ത്രീകളടക്കമുള്ള പലരും എന്നോട് നേരത്തെ ചോദിച്ചിരുന്നതാണ്. എന്നാല്‍ താന്‍ അന്നൊക്കെ മൗനം പാലിച്ചു. പക്ഷേ, ഇനി അങ്ങനെ മൗനം പാലിക്കുന്നതില്‍ അര്‍ത്ഥമില്ല. എനിക്ക് ശരിയെന്ന ഉറച്ച വിശ്വാസമുള്ള കാര്യങ്ങളാണ് കമ്മിഷന്‍ മുമ്പാകെ വെളിപ്പെടുത്തുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പിന്തുണ തനിക്ക് വേണ്ട. രണ്ടു ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയെന്ന് പറയുന്ന മുഖ്യമന്ത്രി നിയോഗിച്ച പ്രത്യേക സംഘമാണ് സോളാര്‍ കേസില്‍ പത്തുകോടിയുടെ തട്ടിപ്പ് നടന്നു എന്ന് റിപ്പോര്‍ട്ട് നല്‍കിയത്. അത് അദ്ദേഹം മറക്കരുതെന്നും സരിത പറഞ്ഞു. ചെക്ക് മടങ്ങിയതിന്റെ കാരണം പറയേണ്ടത് മുഖ്യമന്ത്രിയും ബിജു രാധാകൃഷ്ണനുമാണ്.

രാഷ്ട്രീയക്കാര്‍ തങ്ങളുടെ വെള്ളക്കുപ്പായത്തില്‍ കറ പറ്റുമെന്ന് കണ്ടാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് ഒന്നുകൂടി സൂപ്പര്‍ഫൈന്‍ ആക്കാറുണ്ട്. അതാണ് ഇപ്പോള്‍ നടക്കുന്നതെന്നും സരിത കൂട്ടിച്ചേര്‍ത്തു.

Top