ഐഎസ്എല്‍: ബെംഗലൂരുവിന് ചെന്നൈയിനിന്‍റെ സമനിലപൂട്ട്

ചെന്നൈ: ഐഎസ്എല്ലിൽ അവസാന 10 മിനിറ്റ് ഗോൾകീപ്പറില്ലാതെ 10 പേരായി ചുരുങ്ങിയിട്ടും ബെംഗൂരു എഫ്‌സിയെ സമനിലയിൽ തളച്ച് ചെന്നൈയിൻ എഫ്‌സി. ഇരു ടീമുകളും ഓരോ ഗോളുൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. നാലാം മിനിറ്റിൽ റോയ് കൃഷ്ണയിലൂടെ മുന്നിലെത്തിയ ബെംഗലൂരുവിനെ ചെന്നൈയിൻ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ പ്രശാന്തിലൂടെ ചെന്നൈയിൻ സമനില പിടിച്ചു. 82ാ മിനിറ്റിൽ ഗോൾ കീപ്പർ ദേബ്ജിത് മജൂംദാർ ചുവപ്പു കാർഡ് കണ്ടതോടെ പത്തുപോരായി ചുരുങ്ങിയെങ്കിലും വിജയഗോൾ നേടാൻ ബെംഗലൂരുവിനായില്ല.

രണ്ട് കളികളിൽ ഒരു ജയവും ഒരു സമനിലയുമായി ചെന്നൈയിൻ പോയൻറ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോൾ ഇത്രയും മത്സരങ്ങളിൽ നാലു പോയൻറുള്ള ബെംഗലുൂരു കേരളാ ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. രണ്ട് കളികളിൽ നാലു പോയൻറുള്ള ഹൈദരാബാദാണ് ഒന്നാമത്. ഒരു കളിയിൽ മൂന്ന് പോയൻറുള്ള ബ്ലാസ്റ്റേഴ്സ് നാലാമതാണ്.

ത്രൂ പാസ് സ്വീകരിച്ച് ഗോളിലേക്ക് ലക്ഷ്യംവെച്ച് ബോക്സിലേക്ക് കയറാനൊരുങ്ങിയ റോയ് കൃഷ്ണയെ ബോക്സിന് തൊട്ടുപുറത്തുവെച്ച് അപകടരമായ രീതിയിൽ ഫൗൾ ചെയ്തതിനാണ് ചെന്നൈയിൻ ഗോൾ കീപ്പർ ദേബ്ജിത് മജൂദാറിന് ചുവപ്പു കാർഡ് ലഭിച്ചത്. ഫൗൾ ചെയ്തതിന് ബോക്സിന് തൊട്ടു പുറത്തുവെച്ച് ഫ്രീ കിക്ക് ലഭിച്ചെങ്കിലും ബെംഗലൂരുവിന് അത് മുതലാക്കാനായില്ല. ജാവിയർ ഹെർണാണ്ടസ് എടുത്ത കിക്ക് ചെന്നൈയിൻ പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. ദേബ്ജിത് പുറത്തുപോയതോടെ ഡിഫൻഡർ ഹക്കമനേഷിയാണ് പിന്നീടുള്ള സമയം ഗോൾവല കാത്തത്.

ഇഞ്ചുറി ടൈമിൽ ചെന്നൈയിൻ വിജയഗോളിന് അടുത്തെത്തിയെങ്കിലും മൈതാനമധ്യത്തിൽ നിന്ന് പന്ത് സ്വീകരിച്ച് ഒറ്റക്കോടി ബോക്സിലെത്തി ക്വാെ കരികരി തൊടുത്ത ഇടംകാലൻ ഷോട്ട് ബാറിന് മുകളിലൂടെ പറന്നു. കളിയുടെ തുടക്കം മുതൽ ശിവ നാരായണനും റോയ് കൃഷ്ണയും ചേർന്ന് ചെന്നൈയിൻ ഗോൾമുഖം വിറപ്പിച്ചു. നാലാം മിനിറ്റിൽ തന്നെ അതിന് ഫലം കണ്ടു. റോയ് കൃഷ്ണയിലൂടെ ബെംഗലൂരു മുന്നിലെത്തി. എന്നാൽ ആദ്യ പകുതി തീരുന്നതിന് തൊട്ടുമുമ്പ് പ്രശാന്തിലൂടെ സമനില ഗോൾ കണ്ടെത്തി ചെന്നൈയിൻ തിരിച്ചെത്തി. രണ്ടാം പകുതിയിൽ ആസൂത്രിതമായ ആക്രമണങ്ങളൊന്നും ഇരുഭാഗത്തു നിന്നും ഉണ്ടായില്ല.

Top