soumya murder-Markandey Katju

ന്യൂഡല്‍ഹി: സൗമ്യവധക്കേസ് ഹര്‍ജി പുനപരിശോധിക്കുന്ന നവംബര്‍ 11ന് സുപ്രിംകോടതിയില്‍ ഹാജരാവുമെന്ന് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു.

സൗമ്യ വധക്കേസ് വിധി തെറ്റാണെന്ന് പരാമര്‍ശിച്ച കട്ജുവിന് കോടതി നോട്ടീസ് അയച്ചിരുന്നു. കട്ജുവിന്റെ പരാമര്‍ശത്തില്‍ അദ്ദേഹം നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരുന്നത്.

ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ കട്ജു രംഗത്ത് വന്നിരുന്നത്.

ഇത് ആദ്യമായാണ് ഫെയ്‌സ്ബുക്ക് പരാമര്‍ശത്തിന്റെ പേരില്‍ സുപ്രിംകോടതി ജഡ്ജിയായിരുന്ന ഒരാള്‍ക്ക് കോടതി നോട്ടീസ് അയക്കുന്നത്. അതും സുപ്രീംകോടതിയില്‍ സിംഹ ഗര്‍ജ്ജനമായിരുന്ന ഒരു ജഡ്ജിക്ക്.

പ്രതിക്ക് കൊല നടത്താന്‍ ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് തെളിയിക്കാനാകാത്തതിനാല്‍ കൊലക്കുറ്റം ചുമത്താനാകില്ലെന്ന സുപ്രീംകോടതി വിധി തെറ്റാണെന്നായിരുന്നു കട്ജുവിന്റെ പരാമര്‍ശം.

‘ഇന്ത്യന്‍ ശിക്ഷാ നിയമം 300 വകുപ്പ് പരിശോധിക്കാത്തതിനാലാണ് കോടതിക്ക് തെറ്റു പറ്റിയത്. നാല് ഭാഗങ്ങളായാണ് ഇതില്‍ കൊലക്കുറ്റത്തെ നിര്‍വചിക്കുന്നത്. ഇതില്‍ ആദ്യത്തേത് മാത്രമാണ് കൊല നടത്താനുള്ള ഉദ്ദേശത്തെകുറിച്ച് പറയുന്നതെന്ന്’ കട്ജു ചൂണ്ടിക്കാട്ടിയിരുന്നു.

കൊല നടത്താന്‍ ഉദ്ദേശമില്ലെങ്കിലും ശേഷിക്കുന്ന മൂന്നെണ്ണം സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ കൊലക്കുറ്റം ചുമത്താനാകുമെന്നും കട്ജു പറഞ്ഞു.

ട്രെയിനില്‍വെച്ചു തന്നെ ഗോവിന്ദച്ചാമി സൗമ്യയുടെ തല ചുമരില്‍ ഇടിക്കുകയായിരുന്നു. ഇത് മരണത്തിലേക്ക് നയിക്കാവുന്ന കാരണമാണ്.

സൗമ്യ ട്രെയിനില്‍ നിന്ന് താഴേക്ക് ചാടുന്നത് കണ്ടു എന്ന് ഒരു മധ്യവയസ്‌കന്‍ പറഞ്ഞെന്നാണ് കേസിലെ നാലും നാല്‍പതും സാക്ഷികള്‍ പറഞ്ഞത്. ഇത് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ള സാക്ഷിമൊഴിയാണ്. ഇത് തെളിവായി കണക്കാക്കാന്‍ പറ്റില്ലെന്നും കട്ജു വാദിക്കും.

പ്രതികള്‍ക്ക് വധശിക്ഷ വിധിക്കുന്നതിന് താന്‍ എതിരാണെന്നും എന്നാല്‍ ഇതുപോലുള്ള കുറ്റകൃത്യങ്ങളില്‍ വധശിക്ഷ തന്നെ വേണമെന്നുമുള്ള നിലപാടിലാണ് ഈ മുന്‍ സുപ്രീംകോടതി ജഡ്ജി.

കോളിളക്കം സൃഷ്ടിച്ച സൗമ്യ കേസില്‍ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് വന്ന ഗുരുതര വീഴ്ച സുപ്രീംകോടതി പോലും ചൂണ്ടിക്കാണിച്ചതിനാല്‍ കേസില്‍ തിരിച്ചടി നേരിടുമോയെന്ന ആശങ്ക നിലനില്‍ക്കെയാണ് കട്ജുവിന്റെ രംഗപ്രവേശനം.

സുപ്രീംകോടതി ജഡ്ജിയായിരിക്കെ സത്യസന്ധനെന്നും കര്‍ക്കശക്കാരനെന്നും പേരെടുത്ത കട്ജു വിരമിച്ച ശേഷവും പൊതുകാര്യങ്ങളില്‍ ഇടപെട്ട് സജീവമാണ്. മുന്‍ പ്രസ്സ് കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയാണ് ഇദ്ദേഹം.

കട്ജു സൗമ്യ കേസില്‍ 11ന് സുപ്രീംകോടതിയില്‍ ഹാജരാവുമെന്നതോടെ രാജ്യത്തിന്റെ ശ്രദ്ധ മുഴുവന്‍ അന്ന് സുപ്രീംകോടതിയിലേക്കായിരിക്കും.

അസാധാരണമായ സ്ഥിതിവിശേഷത്തിന്റെ അന്തിമ വിധിയേക്കാള്‍ കട്ജു കോടതിയില്‍ നിരത്തുന്ന വാദമായിരിക്കും ഏറെ ശ്രദ്ധേയമാവുക.

Top