അഭിനന്ദന് നിര്‍ദ്ദേശങ്ങള്‍ നല്‍കി; എഫ്-16 യുദ്ധവിമാനം തകര്‍ക്കുന്നത് കണ്ടു: മിന്റി അഗര്‍വാള്‍

ന്യൂഡല്‍ഹി രാജ്യത്തിന്റെ പുലിക്കുട്ടി അഭിനന്ദന്‍ വര്‍ധമാന്‍ പാക്കിസ്ഥാന്റെ എഫ്16 യുദ്ധവിമാനം വെടിവച്ചിടുന്നതു കണ്ടതായി വ്യോമസേന സ്‌ക്വാഡ്രന്‍ ലീഡര്‍ മിന്റി അഗര്‍വാള്‍.

”അഭിനന്ദന്‍ യുദ്ധവിമാനവുമായി പുറപ്പെട്ടതു മുതല്‍ ഞാനായിരുന്നു അദ്ദേഹത്തിന് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്. എതിരാളിയുടെ വിമാനഗതിയെക്കുറിച്ച് അദ്ദേഹത്തിനു മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ടിരുന്നു. എഫ് 16 തകര്‍ക്കപ്പെടുന്ന ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ കണ്ടു”- മിന്റി പറഞ്ഞു. ഇന്ത്യന്‍ വ്യോമസേനയില്‍നിന്ന് ആദ്യമായി യുദ്ധ സേവാ പുരസ്‌കാരം കരസ്ഥമാക്കുന്ന വനിതയുമാണ് മിന്റി. യുദ്ധസമയത്തെ വിശിഷ്ട സേവനത്തിനാണ് ഈ പുരസ്‌കാരം നല്‍കുന്നത്.ഫെബ്രുവരി 26 ലെയും 27ലെയും ഇന്ത്യന്‍ ദൗത്യങ്ങളില്‍ പങ്കാളിയായിരുന്ന മിന്റി യുദ്ധവിമാനത്തിലിരുന്ന അഭിനന്ദനുമായി സംസാരിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നതായി പറയുന്നു.

അതേസമയം ബാലക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന് പ്രത്യാക്രമണം പ്രതീക്ഷിച്ചിരുന്നതായും മിന്റി വെളിപ്പെടുത്തി. ബാലക്കോട്ടിലെ ഭീകരക്യാംപുകള്‍ തകര്‍ക്കുന്നതില്‍ ഇന്ത്യന്‍ സേന വിജയിച്ചു. എന്നാല്‍ അതിന് ഒരു പ്രത്യാക്രമണം വ്യോമസേന പ്രതീക്ഷിച്ചിരുന്നു. 24 മണിക്കൂറിനുള്ളില്‍ പാക്ക് പോര്‍വിമാനങ്ങള്‍ ഇന്ത്യ ലക്ഷ്യമാക്കി എത്തി. ആദ്യം വളരെ കുറച്ച് വിമാനങ്ങളാണ് എത്തിയത്. എന്നാല്‍ പതിയെ എണ്ണം കൂടാന്‍ തുടങ്ങിയെന്നും ഒരോ സംഭവങ്ങളും ഓര്‍ത്തെടുത്ത് മിന്റി പറഞ്ഞു. നശിപ്പിക്കാനുള്ള സര്‍വ സന്നാഹങ്ങളുമായാണ് പാക്ക് വിമാനങ്ങള്‍ എത്തിയത്. എന്നാല്‍ ഇന്ത്യന്‍ സേനയുടെയും പൈലറ്റുമാരുടെയും പ്രതിരോധശേഷിക്കു മുന്‍പില്‍ അവര്‍ക്ക് പരാജയം സമ്മതിക്കേണ്ടി വന്നുവെന്നും മിന്റി പറഞ്ഞു.

Top