വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ ശ്രീലങ്കക്ക് കൂറ്റൻ ജയം

വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കക്ക് കൂറ്റൻ ജയം. 187 റൺസിനാണ് ഗാലെയിൽ നടന്ന ടെസ്റ്റിൽ ശ്രീലങ്ക ജയം സ്വന്തമാക്കിയത്. സ്പിൻ ബൗളർമാരായ രമേശ് മെൻഡിസും ലസിത് എംബുൾഡെനിയയും ചേർന്നാണ് ശ്രീലങ്കയുടെ ജയം അനായാസമാക്കിയത്. ആദ്യ ഇന്നിങ്സിൽ 156 റൺസിന്റെ ലീഡ് സ്വന്തമാക്കിയ ശ്രീലങ്ക രണ്ടാം ഇന്നിങ്സിൽ 348 റൺസിന്റെ കൂറ്റൻ ലക്ഷ്യമാണ് വെസ്റ്റിൻഡീസിന് മുൻപിൽ വെച്ചത്. എന്നാൽ രണ്ടാം ഇന്നിങ്സിൽ വെസ്റ്റിൻഡീസ് വെറും 160 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു.

പുറത്താകാതെ 68 റൺസ് എടുത്ത എൻക്രൂമ ഡോണറും 54 റൺസ് എടുത്ത ജോഷുവ ഡാ സിൽവയുമാണ് വെസ്റ്റിൻഡീസിനെ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. 6 വിക്കറ്റ് നഷ്ടത്തിൽ 18 റൺസ് എന്ന നിലയിൽ തകർന്ന വെസ്റ്റിൻഡീസിനെ ഇരുവരും ചേർന്ന് 100 കടത്തുകയായിരുന്നു. തുടർന്ന് ജോഷുവ ഡാ സിൽവ പുറത്തായതോടെ വെസ്റ്റിൻഡീസ് ഇന്നിംഗ്സ് 160ൽ അവസാനിച്ചു. ശ്രീലങ്കക്ക് വേണ്ടി ലസിത് എംബുൾഡെനിയ 5 വിക്കറ്റും രമേശ് മെന്റിസ് 4 വിക്കറ്റും വീഴ്ത്തി.

Top