കൊച്ചി കോർപറേഷൻ ഓഫീസിൽ കോൺഗ്രസ് ഉപരോധം, സംഘർഷം

കൊച്ചി: ബ്രഹ്‌മപുരം വിഷയത്തിൽ കോൺഗ്രസിന്റെ കൊച്ചി കോർപറേഷൻ ഉപരോധത്തിനിടെ പോലീസുമായി വാക്കേറ്റം. പുലർച്ചെ അഞ്ച് മണിക്ക് ആരംഭിച്ച ഉപരോധസമരം പോലീസ് ഇടപടെലിനെ തുടർന്ന് സംഘർഷാവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു. ഉപരോധം നിർത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടതാണ് സംഘർഷത്തിന് ഇടയാക്കിയത്. ഗേറ്റിന് മുന്നിൽ കസേരകളിടാൻ അനുവദിക്കില്ലെന്ന് പറഞ്ഞ പോലീസ് കോൺഗ്രസ് പ്രവർത്തർ ഇട്ടിരുന്ന കസേര എടുത്തുമാറ്റാൻ ശ്രമിച്ചു. ഇതോടെയാണ് പ്രവർത്തകരും പോലീസുമായി വാക്കേറ്റം ഉണ്ടായത്.

കോർപറേഷനിലേക്ക് വരുന്ന ജീവനക്കാരെ അകത്തേക്ക് കയറ്റിവിടില്ലെന്ന നിലപാടിലാണ് സമരക്കാർ. പോലീസ് മനഃപൂർവം പ്രശ്നം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും സമരക്കാർ ആരോപിച്ചു. ഉപരോധ സമരം വൈകുന്നേരം വരെ തുടരുമെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. കോർപ്പറേഷനിലെത്തുന്നവരെ അകത്തേക്ക് കടത്തിവാടനുളള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് സമരക്കാരോട് പറഞ്ഞു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കോർപ്പറേഷൻ ഓഫീസ് പരിസരത്തെ സുരക്ഷ പോലീസ് ശക്തമാക്കിയിട്ടുണ്ട്.

അതിനിടെ കോൺഗ്രസ് കൗണ്‌സിലർമാരുടെ റിലേ സമരവും ഓഫീസിന് മുന്നിൽ തുടരുകയാണ്. ബ്രഹ്മപുരം തീപിടിത്തത്തിൽ സിബിഐ അന്വേഷണം വേണം, മേയർ രജിവയ്ക്കണം, നഗരസഭാ കൗൺസിൽ യോഗത്തിനെത്തിയ കോൺഗ്രസ് കൗൺസിലർമാരെ പോലീസ് തല്ലിയതിൽ നടപടി വേണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

Top