മഹാരാജാസില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം ഇന്ന്;കോളേജ് ഉടന്‍ തുറക്കും

കൊച്ചി:വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട മഹാരാജാസ് കോളേജ് തുറക്കുന്നതിന് മുന്നോടിയായി ഇന്ന് വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം നടക്കും.രാവിലെ പത്തരയ്ക്ക് ആണ് യോഗം നടക്കുക. കോളേജ് ഉടന്‍ തുറക്കണമെന്ന് ഇന്നലെ നടന്ന പിടിഎ യോഗം തീരുമാനിച്ചിരുന്നു. വൈകിട്ട് ആറുമണിക്ക് ശേഷം ക്യാമ്പസ് വിടുക,
ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കുക, സുരക്ഷാ ജീവനക്കാരുടെ എണ്ണം കൂട്ടുക എന്നിവയടക്കമുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കാനും യോഗം തീരുമാനിച്ചിരുന്നു. ബുധനാഴ്ച രാത്രി ഉണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്നാണ് കോളേജും ഹോസ്റ്റലും അനിശ്ചിതകാലത്തേക്ക് അടച്ചത്. സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് പ്രജിത് കെ. ബാബു, വൈസ് പ്രസിഡന്റ് ആഷിഷ് എസ്.ആനന്ദ്, കെഎസ്യു പ്രവര്‍ത്തകന്‍ മൊഹമ്മദ് ഇജ് ലാന്‍ തുടങ്ങിയര്‍ അറസ്റ്റില്‍ ആയിട്ടുണ്ട്.

ഒരാഴ്ചയിലധികമായി സംഘര്‍ഷങ്ങളാല്‍ കലുഷിതമായിരുന്നു മഹാരാജാസ് കോളേജ്. തുടരെത്തുടരേയുള്ള അക്രമങ്ങളാണ് ഒടുവില്‍ വധശ്രമത്തില്‍ വരെയെത്തിയത്. ബുധനാഴ്ച രാത്രിയുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിക്ക് വെട്ടേറ്റു. ബി.എ. ഹിസ്റ്ററി മൂന്നാം വര്‍ഷ വിദ്യാര്‍ഥി കാസര്‍കോട് മഞ്ചേശ്വരം അങ്ങാടിമുഗര്‍ പറളദം വീട്ടില്‍ പി.എ. അബ്ദുല്‍ നാസ(21)റാണ് ആക്രമിക്കപ്പെട്ടത്. നാസറിന് വയറിനും കൈകാലുകള്‍ക്കും സാരമായി പരിക്കേറ്റിരുന്നു.

അടുത്തിടെ ടൂറിസം ക്ലബ്ബ് അംഗങ്ങളെ വിനോദയാത്രയ്ക്കിടെ ഒരു സംഘം ട്രെയിനില്‍ കയറി ആക്രമിച്ചതാണ് സംഘര്‍ഷ പരമ്പരയുടെ തുടക്കം. തുടര്‍ന്ന് തിങ്കളാഴ്ച വൈകീട്ട് കോളേജില്‍ എസ്.എഫ്.ഐ. – കെ.എസ്.യു. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ മൂന്ന് കെ.എസ്.യു. പ്രവര്‍ത്തകര്‍ക്കും ഒരു എസ്.എഫ്.ഐ. പ്രവര്‍ത്തകനും സാരമായി പരിക്കേറ്റിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടപടി എടുക്കാന്‍ ആവശ്യപ്പെട്ട് അറബിക് വിഭാഗം അസി. പ്രൊഫസര്‍ ഡോ. കെ.എം. നിസാമുദ്ദീന്‍ കോളേജ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ബുധനാഴ്ച ഉച്ചയോടെ അധ്യാപകനെതിരേ ആക്രമണമുണ്ടായതെന്ന് പോലീസ് പറയുന്നു

 

Top