നാലാംക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ അധ്യാപകന്റെ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിലെ പ്രതിയും അധ്യാപകനുമായി പത്മരാജന്‍ നല്‍കിയ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ 60 ദിവസമായി ജയിലില്‍ കിടക്കുകയാണ് താനെന്നും ബിജെപി അനുഭാവി ആയത് കൊണ്ട് ചിലര്‍ കെട്ടിച്ചമച്ചതാണ് കേസെന്നും പത്മരാജന്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയെന്നും മൊഴിയുടെ ആധികാരികതമാത്രമാണ് ഇനി തെളിയാനുള്ളതെന്നും ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഹര്‍ജിയില്‍ കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടിയിട്ടുണ്ട്. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കുനിയില്‍ പത്മരാജനെ ഏപ്രില്‍ 15-നാണ് നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഫോണ്‍ സ്വിച്ച് ഓഫ് ചെയത് ഒളിവില്‍ പോയ പത്മരാജന്‍ പാനൂര്‍ പൊലീസിന്റെ മുക്കിന്‍ തുമ്പില്‍ തന്നെ ആഴ്ചകളോളം ഒളിച്ചു താമസിക്കുകയും ചെയ്തു. തൃപ്പങ്ങോട്ടൂരിന് തൊട്ടടുത്തുള്ള വിളക്കോട്ടുരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ കഴിയുകയായിരുന്ന പ്രതിയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാര്‍ച്ച് 17 -ന് ഒന്‍പത് വയസുകാരിയുടെ കുടുംബം പരാതി നല്‍കിയതിന് പിന്നാലെ അന്വേഷണം തുടങ്ങിയെങ്കിലും പൊലീസ് പ്രതിയെ പിടിച്ചില്ല.

Top