അയിത്ത വിവാദം അവസാനിച്ചു, സമൂഹം ചര്‍ച്ച ചെയ്യാനാണ് ദുരനുഭവം വെളിപ്പെടുത്തിയത്; കെ രാധാകൃഷ്ണന്‍

കൊച്ചി: അയിത്ത വിവാദം അവസാനിച്ചുവെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ഒരു തെറ്റ് ഉണ്ടായത് ചൂണ്ടിക്കാണിച്ചു. തിരുത്താമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. സമൂഹം ചര്‍ച്ച ചെയ്യാനാണ് ദുരനുഭവം വെളിപ്പെടുത്തിയത്. തുടര്‍നടപടികളെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. വിവാദം അവസാനിച്ചുവെന്ന് മന്ത്രി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇനി ഇക്കാര്യത്തില്‍ നിയമ നടപടികളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പായി.

മണിപ്പൂരില്‍ സംഭവിച്ച പോലുള്ള കാര്യങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കാതിരിക്കാന്‍ എല്ലാവരും ഉത്തരവാദിത്വത്തോടെ പെരുമാറണം. പല ജാതിമതങ്ങള്‍ ഉള്ള രാജ്യമാണ് നമ്മുടേത്. അവയെ ഉള്‍ക്കൊള്ളുകയാണ് നമ്മുടെ സംസ്‌കാരം. ശബരിമലയെ പോലെ മതേതരത്വം ഉള്ള മറ്റൊരു ക്ഷേത്രം ലോകത്തു ഇല്ലെന്നും അദ്ദേഹം പറഞ്ഞു

പയ്യന്നൂര്‍ നമ്പ്യാത്രകൊവ്വല്‍ ക്ഷേത്രത്തില്‍ മന്ത്രി കെ രാധാകൃഷ്ണന് ജാതി വിവേചനം നേരിട്ടുവെന്ന പരാമര്‍ശത്തില്‍ ന്യായീകരണവുമായി വിവിധ സംഘടനകളാണ് രംഗത്തെത്തിയത്. വിവാദം ക്ഷേത്ര സംസ്‌കാരത്തിന്റെ ഉന്മൂലനം ലക്ഷ്യം വച്ചെന്നും, പരാമര്‍ശം മന്ത്രിയുടെ തെറ്റിധാരണ മൂലം സംഭവിച്ചതെന്നും അഖില കേരള ശാന്തി ക്ഷേമ യൂണിയന്‍ പ്രതികരിച്ചു. എന്നാല്‍ ക്ഷേത്രം ഭരണസമിതിയുടെ നിര്‍ദേശപ്രകാരമാണ് വിളക്ക് കൊളുത്തിയത്,പൂജ സമയത്തു മന്ത്രിയല്ല മകനായാലും അങ്ങനെയേ ചെയ്യുവെന്നും ക്ഷേത്രം പൂജാരി സുബ്രമണ്യന്‍ നമ്പൂതിരി വ്യക്തമാക്കിയിരുന്നു.

Top