കാശ്മീര്‍ അപകടം: മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കും

ദില്ലി: ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ അനില്‍, സുധീഷ്, രാഹുല്‍, വിഘ്‌നേഷ് എന്നിവരുടെ മൃതദേഹങ്ങള്‍ നാളെ (ഡിസംബര്‍ 8) പുലര്‍ച്ചെ നാട്ടിലെത്തിക്കും. ഇന്ന് വൈകുന്നേരം 6 മണിക്ക് ശ്രീനഗറില്‍ നിന്നും പുറപ്പെടുന്ന മുംബൈ വഴിയുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 2.25 ന് വിമാനം കൊച്ചിയിലെത്തും.

തുടര്‍ന്ന് നോര്‍ക്ക ഏര്‍പ്പെടുത്തിയ പ്രത്യേക ആംബുലന്‍സില്‍ മൃതദേഹങ്ങള്‍ സ്വദേശമായ പാലക്കാട് ചിറ്റൂര്‍ എത്തിക്കും. വിനോദയാത്ര സംഘത്തിലുണ്ടായിരുന്ന രാജേഷ്, സുനില്‍ ആര്‍, ശ്രീജേഷ്, അരുണ്‍, പി അജിത്ത്, സുജീവ് എന്നിവരെയും ഇതേ വിമാനത്തില്‍ തന്നെ നാട്ടില്‍ എത്തിക്കും.

കേരള ഹൗസിലെ നോര്‍ക്ക ഡെവലപ്‌മെന്റ് ഓഫീസര്‍ ഷാജി മോന്‍, അസിസ്റ്റന്റ ലെയ്‌സണ്‍ ഓഫീസര്‍മാരായ ജിതിന്‍ രാജ് ടി ഒ, അനൂപ് വി. എന്നിവരാണ് ശ്രീനഗറില്‍ നിന്നും യാത്രാ സംഘത്തെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി ജിതിന്‍ രാജ് ചിറ്റൂര്‍ വരെ സംഘത്തെ അനുഗമിക്കുന്നതാണ്. സൗറയിലെ എസ്.കെ.ഐ.എം എസ് ആശുപത്രിയില്‍ ചികിത്സയിലുള്ള മനോജ് മാധവനൊപ്പം സുഹൃത്തുക്കളായ ബാലന്‍ മുരുകന്‍, ഷിജു കെ എന്നിവര്‍ അവിടെ തുടരും. വിനോദയാത്ര സംഘത്തില്‍ 13 പേരായിരുന്നു ഉണ്ടായിരുന്നത്.

സോനാമാര്‍ഗില്‍ നിന്ന് മൈനസ് പോയിന്റിലേക്കുള്ള യാത്രയിലായിരുന്നു അപകടം. രണ്ട് വാഹനങ്ങളിലാണ് സഞ്ചരിച്ചിരുന്നതെന്നും മഞ്ഞില്‍ വാഹനം തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നും രക്ഷപ്പെട്ട സുജീവ് പറഞ്ഞു. ആറ് പേര്‍ ഒരു വണ്ടിയിലും മറ്റൊരു വണ്ടിയില്‍ ഏഴ് പേരും കയറി. ഏഴ് പേരുണ്ടായിരുന്ന വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞത്. ഡ്രൈവര്‍ പരമാവധി ശ്രമിച്ചെങ്കിലും വാഹനം താഴ്ചയിലേക്ക് വീണു. വാഹനത്തിലുണ്ടായിരുന്നവര്‍ ഗ്ലാസ് പൊട്ടി പുറത്തേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ രാജേഷ് , അരുണ്‍, മനോജ് എന്നിവര്‍ ചികിത്സയിലാണ്. കഴിഞ്ഞ മാസം മുപ്പതിന് ട്രെയിന്‍ മാര്‍ഗമാണ് പതിമൂന്നംഗ സംഘം കശ്മീരിലേക്ക് പോയത്. ഒരു സ്വപ്നയാത്ര ദുരന്തത്തില്‍ കലാശിച്ചതിന്റെ ആഘാതത്തിലാണവര്‍.

Top