ഗാസയിലേക്ക് ഇൻക്യൂബേറ്ററുകൾ എത്തിക്കാനുള്ള നടപടി തുടങ്ങിയതായി ഇസ്രയേൽ സൈന്യം

ടെൽഅവീവ്: ഗാസയിലേക്ക് ഇൻക്യൂബേറ്ററുകൾ എത്തിക്കാനുള്ള നടപടി തുടങ്ങിയതായി ഇസ്രയേൽ സൈന്യം. ഗാസയിലെ അൽ ഷിഫാ ആശുപത്രിയിൽ വൈദ്യുതി നിലച്ചതോടെ 3 നവജാതശിശുക്കൾ മരിച്ചുവെന്നും ശേഷിക്കുന്ന കുഞ്ഞുങ്ങൾ മരണത്തിന്റെ വക്കിലാണെന്നും അറിയിച്ച ഡോക്ടർമാർ, ദൃശ്യങ്ങളടക്കം പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഇസ്രയേലിനെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു.

അതേസമയം, അൽ ഷിഫാ ആശുപത്രിയ്ക്കു ചുറ്റും നിലയുറപ്പിച്ചിരിക്കയാണ് ഇസ്രയേൽ സൈന്യം. ആശുപത്രിക്കുതാഴെയുള്ള ഭൂഗർഭ തുരങ്കത്തിലാണ് ഹമാസിന്റെ ആസ്ഥാനമെന്നും രോഗികളെ മനുഷ്യകവചമാക്കുകയാണ് ഹമാസെന്നും ഇസ്രയേൽ ആരോപിക്കുന്നു. അതിനിടെ, ആശുപത്രിയുടെ മുറ്റത്ത് 170 പേർക്കുള്ള കുഴിമാടം തയ്യാറാകുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. തെക്കൻ ഗാസയിൽ ഇപ്പോഴും കടുത്ത ആക്രമണം തുടരുകയാണ് ഇസ്രയേൽ.

Top